ADVERTISEMENT

കോഴിക്കോട്∙ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ 46 ദിവസം മുൻപു പൊലീസ് 'സാഹസികമായി' അറസ്റ്റ് ചെയ്തത് നഗരപരിധിയിൽ 1,183 പിടികിട്ടാപ്പുള്ളികൾ ബാക്കിയുള്ളപ്പോൾ. സിറ്റി പൊലീസ് പരിധിയിൽ റജിസ്റ്റർ ചെയ്ത കേസിൽ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരിൽ മോഷ്ടാക്കളും കവർച്ചക്കാരും സ്ത്രീ പീഡനക്കേസിലെ പ്രതികളും ലഹരി മരുന്നു വിൽപനക്കാരും കൊലപാതകികളും ഉണ്ട്. എന്നാൽ പൊലീസിന്റെ കണ്ണ് ആദ്യം എത്തുന്നത് കയ്യെത്തും ദൂരത്തെ പിടികിട്ടാപ്പുള്ളിയിലാണ്. 

പിടികിട്ടാപ്പുള്ളി ആയത് 

2016 ൽ മലപ്പുറം കരുളായി വനത്തിൽ വെടിയേറ്റ് മരിച്ച 2 മാവോയിസ്റ്റുകളുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചപ്പോൾ പരിസരത്ത് പ്രതിഷേധിക്കുകയും സംഘം ചേർന്നു മാർഗതടസ്സം ഉണ്ടാക്കുകയും ചെയ്തതിനാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. തുടർന്ന് ഹാജരാകാൻ സമൻസ് അയച്ചു.‌ ഹാജരായി പിഴ അടച്ചില്ല. പിന്നീട് പൊലീസ് റിപ്പോർട്ടിൽ കോടതി വാറന്റ് പുറപ്പെടുവിച്ചു. എന്നിട്ടും ഹാജരാകുകയോ പൊലീസ് പിടികൂടുകയോ ചെയ്തില്ല. തുടർന്നു പ്രതിയുടെ സ്ഥാവര – ജംഗമ വസ്തുക്കൾ പിടിച്ചെടുക്കാൻ വിളംബരം നടത്തി. വർഷം 6 കഴിഞ്ഞിട്ടും ഗ്രോ വാസുവിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. ഒടുവിലാണ് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചത്.

പിടികൂടിയാൽ റിവാർഡ് 

പുതിയ കേസുകളുടെ അന്വേഷണത്തിനിടയിൽ പിടികിട്ടാപ്പുള്ളികളെ തിരയുന്നത് പ്രതിദിന അന്വേഷണത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ ഇതിനായി സ്റ്റേഷനിൽ ഒരു പൊലീസുകാരനു ചുമതലയുണ്ട്. പ്രതിമാസം 5 മുതൽ 7 കേസുകൾ ഈ ഉദ്യോഗസ്ഥൻ പിടികൂടി കോടതി നടപടിക്ക് ഹാജരാക്കണം. അപൂർവമായേ 7 പേരെ കണ്ടെത്താൻ കഴിയൂ. എന്നാൽ പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രതിമാസം നടക്കുന്ന സംയുക്ത പരിശോധനയായ കോംമ്പിങ്ങിൽ പിടികിട്ടാപ്പുള്ളികളെ മാത്രം കണ്ടെത്തുന്ന ദിവസത്തിലെ അന്വേഷണത്തിലാണ് ഇത്തരക്കാർ കൂടുതലും പിടിയിലാകുന്നത്. ഈ നടപടിയിൽ വേഗം പിടികൂടാൻ കഴിയുന്നവരെയാണ് പൊലീസ് ആദ്യം പിടികൂടുന്നത്. 7 ലോങ് പെൻഡിങ് പ്രതികളെ പിടികൂടിയൽ സ്റ്റേഷൻ ചുമതലയുള്ള പൊലീസുകാരന് സർവീസിൽ 'ഗുഡ് എൻട്രി' ലഭിക്കും. ഈ അവസ്ഥയിൽ അതുവരെ 'കാണാത്തവരെയും' പൊലീസ് കണ്ടെത്തി നടപടിയെടുക്കും. പിന്നീട് കോടതിയിൽ ഹാജരാക്കി പിഴ അടപ്പിക്കും.

ലോങ് പെൻഡിങ് കേസുകൾ 

സിറ്റി പരിധിയിൽ ഫെബ്രുവരിയിൽ 1985 എൽപി (ലോങ് പെൻഡിങ്) വാറന്റുകളിൽ 8 എണ്ണം കൊലപാതക കേസുകളിലേതാണ്. 9 പേർ വധശ്രമക്കേസിലെയും 7 പേർ സ്ത്രീ പീഡനക്കേസിലെയും പ്രതികൾ. മോഷണക്കേസിലെ പ്രതികളാണ് ഏറ്റവും കൂടുതൽ – 667 പേർ. കവർച്ചക്കേസിൽ പ്രതികളായ 31 പേരും ലഹരി മരുന്നു കേസുകളിൽ പ്രതികളായ 42 പേരുമുണ്ട്. മറ്റു കേസുകളിലാണ് പൊതുപ്രവർത്തകർ ഉൾപ്പെടെ ബാക്കിയുള്ളവ. എന്നാൽ ഈ മാസം 10 വരെയുള്ള കണക്കിൽ എൽപി കേസുകൾ 1183 ആയി കുറഞ്ഞു. ഇതിൽ വിലാസമില്ലാത്തവരെയും പിതാവിന്റെ പേര് മാറിയവരെയും കണ്ടെത്താൻ കഴിയില്ല. ഇത്തരത്തിൽ മുന്നൂറിലേറെ പേർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com