നിപ്പ: ആശ്രയമായി ഇ- സഞ്ജീവനി

Mail This Article
കോഴിക്കോട്∙ നിപ്പ ഐസലേഷനിലുള്ളവരും കണ്ടെയിൻമെന്റ് സോണിലുള്ളവരും ഇ- സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ്. ഇ–സഞ്ജീവനിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ഒപി സേവനം. സമ്പർക്ക പട്ടികയിൽ ഉൾപെട്ടവരും കണ്ടെയിൻമെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇ– സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണം.
നിപ്പയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം. ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾക്കായി https://esanjeevani.mohfw.gov.in എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/detailsid=hied.esanjeevaniabopd.com മൊബൈലിൽ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കുകയോ ചെയ്യാം.
വവ്വാലുകൾക്കായി വലവിരിച്ചു
∙ നിപ്പ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരിക്കാൻ കുറ്റ്യാടിയിലെ ദേവർകോവിൽ പരിസരത്തു വല വിരിച്ചു. ദേവർകോവിൽ കനാൽമുക്ക് റോഡിലെ ഒരു മരത്തിൽ വവ്വാലുകളുള്ളതിനാലാണ് ഇവിടെ വല വിരിക്കാൻ തിരഞ്ഞെടുത്തത്. ജില്ലയിൽ എത്തിയ കേന്ദ്ര മൃഗ സംരക്ഷണ വിദഗ്ധ സംഘം മൂന്നാം ദിനവും സാംപിൾ ശേഖരിച്ചു.
നഗര പ്രദേശങ്ങൾ ഉൾപ്പെടെയുള്ള രോഗ ബാധിത പ്രദേശങ്ങളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. കേരള അഗ്രികൾചർ യൂണിവേഴ്സിറ്റി ഡീൻ ഡോ. പി.കെ.നമീറിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് സാംപിൾ ശേഖരണം നടന്നത്.
പട്ടി, പൂച്ച, കാട്ടുപന്നി, വവ്വാൽ എന്നിവയിൽ നിന്നും സാംപിളുകൾ സംഘം ശേഖരിച്ചു. ശേഖരിച്ച സാംപിളുകൾ തുടർ പരിശോധനകൾക്കായി ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് പ്രത്യേക ദൂതൻ മുഖേന അയയ്ക്കുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ– ഓർഡിനേറ്റേർ അറിയിച്ചു.നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതിനും ഭാവിയിൽ ഉണ്ടാകാവുന്ന രോഗബാധയെ നേരിടുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.