ADVERTISEMENT

നാദാപുരം∙ നിപ്പ ഭീതിയെ തുടർന്ന് തണ്ണീർപന്തൽ ഭാഗത്ത് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നീക്കിയത് ഒറ്റ ദിവസത്തേക്കു മാത്രമായി. ഇന്നലെ സ്വകാര്യ ബസുകൾക്കും ഓട്ടോ, ടാക്സി ജീപ്പ് സർവീസുകൾക്കും പൊലീസ് വിലക്ക് ഏർപ്പെടുത്തിയതോടെ സർവീസ് ഇന്നലെ നിർത്തി വയ്ക്കേണ്ടി വന്നു. 

ബസുകൾ വീണ്ടും കുനിങ്ങാട് വരെയായി. കുനിങ്ങാടു നിന്ന് ബസ് യാത്രക്കാർ ഓട്ടോറിക്ഷയിൽ കയറിയാണ് തണ്ണീർപന്തൽ അങ്ങാടിക്കു സമീപം എത്തുന്നത്. 4 പേർ വരെ ഓട്ടോറിക്ഷയിൽ കയറിയാണു യാത്ര. അങ്ങാടിയിലേക്കുള്ള പ്രവേശനത്തിനു മാത്രമാണ് പൊലീസിന്റെ വിലക്ക്. ആർഎസി ഹൈസ്കൂൾ പരിസരം വരെ വിലക്കില്ല.

കടകൾ തുറക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മാത്രമാണു നീക്കിയതെന്നും എല്ലാ നിയന്ത്രണങ്ങളും നീക്കാത്തതു കൊണ്ടാണ് ബസുകൾ കുനിങ്ങാട് വരെ മാത്രമേ പാടുള്ളൂ എന്നു നിർദേശിച്ചതെന്നും നാദാപുരം പൊലീസ് ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലി അറിയിച്ചു.

തിങ്കളാഴ്ച ബസുകളും ഓട്ടോ, ടാക്സി ജീപ്പുകളും ഓടുകയും ഇന്നലെ രാവിലെ മുതൽ പൊലീസ്  തടയുകയും ചെയ്തതോടെ യാത്രക്കാർ പലരും വലഞ്ഞു. ചിലർ പ്രതിഷേധവുമായി എത്തിയെങ്കിലും കലക്ടറുടെ ഉത്തരവ് ലഭിച്ചാൽ മാത്രമേ, പഴയ സ്ഥിതി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നായിരുന്നു പൊലീസിന്റെ മറുപടി. ആയഞ്ചേരി, പുറമേരി പഞ്ചായത്തുകളിൽപെടുന്ന തണ്ണീർപന്തൽ അങ്ങാടിയിൽ കടകൾ തുറന്നെങ്കിലും ഗതാഗത സൗകര്യമില്ലാതായതോടെ അങ്ങാടിയിൽ ആളുകൾ എത്താതെയായി.

സ്റ്റാൻഡുകളിൽ ബസ് എത്തുന്നില്ല 

കുറ്റ്യാടി∙ നിപ്പ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും സ്റ്റാൻഡുകളിൽ ബസുകൾ കയറാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ദീർഘദൂര ബസുകൾ കുറ്റ്യാടി ടൗണിൽ നിർത്തുകയോ യാത്രക്കാരെ കയറ്റുകയോ ചെയ്യുന്നില്ല.

nipah-traffic-control-continues-kozhikode2
കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡ് അടച്ചിട്ട നിലയിൽ.

കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ കുറ്റ്യാടി പാലത്തിന് സമീപം സർവീസ് അവസാനിപ്പിക്കും. വടകര, തലശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ മൊകേരി വരെയും മാനന്തവാടി ബസുകൾ തൊട്ടിൽപാലത്തും സർവീസ് അവസാനിപ്പിക്കുന്നു. ഇതുകാരണം യാത്രക്കാർക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

കുറ്റ്യാടി ടൗണിൽ നിന്ന് കുറ്റ്യാടി പാലം വരെയും മൊകേരി വരെയും ഓട്ടോ വിളിക്കുകയേ നിർവാഹമുള്ളൂ. യാത്രക്കാർ എത്താത്തതിനാൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതല്ലാതെ കച്ചവടം നടക്കുന്നില്ല.ബസുകൾ സ്റ്റാൻഡിൽ കയറാനുള്ള നടപടി ബന്ധപ്പെട്ട അധികാരികൾ എടുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com