സ്വർണക്കടത്തു കേസ്: പകൽ മണിക്കൂറുകൾ നീണ്ട റെയ്ഡ്, രാത്രി വൈകിയും ചോദ്യം ചെയ്യൽ
Mail This Article
കൊണ്ടോട്ടി ∙ രാവിലെ കൊട്ടപ്പുറം തലേക്കരയിലെ ഫ്ലാറ്റിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ്. പിന്നീട് ഡിവൈഎസ്പി കാര്യാലയത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ. കരിപ്പൂരിലെ കസ്റ്റംസിലെയും സിഐഎസ്എഫിലെയും ഉന്നത ഉദ്യോഗസ്ഥരിലേക്കു നീണ്ട സ്വർണക്കടത്തു കേസിൽ ഇന്നലെ കണ്ടത് പൊലീസിന്റെ വിശ്രമമില്ലാത്ത തുടരന്വേഷണംഇക്കഴിഞ്ഞ 5നു വിമാനത്താവളത്തിനു പുറത്ത്, സ്വർണമിശ്രിതവുമായി പൊലീസ് പിടികൂടിയവരിൽനിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉദ്യോഗസ്ഥരിലേക്കു നീണ്ടത്. മൊബൈൽ ചാറ്റ് ഉൾപ്പെടെ കണ്ടെടുത്ത പൊലീസ്, കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസർക്കും സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) അസിസ്റ്റന്റ് കമൻഡാന്റ് നവീൻ കുമാറിനും സ്വർണക്കടത്തിൽ ബന്ധമുണ്ടെന്നു കണ്ടെത്തി.
പിന്നീട് കണ്ടത് പൊലീസിന്റെ പഴുതടച്ച അന്വേഷണമായിരുന്നു. കേന്ദ്ര നിയന്ത്രണമുള്ള സേനയായതിനാൽ അതിലെ ഉന്നത ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ ആവശ്യമായ അനുമതി ബന്ധപ്പെട്ടവരിൽനിന്നു വാങ്ങിയാണ് പൊലീസ് നടപടികൾ കടുപ്പിച്ചത്. അതിന്റെ ഭാഗമായിരുന്നു ഇന്നലെ രാവിലെ മുതൽ തുടങ്ങിയ റെയ്ഡും ചോദ്യം ചെയ്യലും.
ഇനി സ്വർണമൊഴുകിയ വഴികളിലേക്ക്
കൊടുവള്ളി സംഘം വഴി ഒഴുകിയ സ്വർണക്കടത്തു സംബന്ധിച്ചാണു പൊലീസിനു കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിൽ നിർത്താനുള്ള വ്യക്തമായ തെളിവുകൾ നിരത്തിയാണ് അന്വേഷണം. 60 തവണ സ്വർണം കടത്തിയതിന്റെ വ്യക്തമായ വിവരങ്ങൾ കൈവശമുണ്ടെന്നു പറയുന്ന പൊലീസ്, ആ സ്വർണം ഒഴുകിയ വഴികളിലേക്കും അടുത്ത ദിവസങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന സൂചന നൽകുന്നുണ്ട്.