ADVERTISEMENT

കരിപ്പൂർ∙ നിപ്പയുടെ പേരിൽ വിമാനത്താവളത്തിൽ പഴം, പച്ചക്കറി കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ കഴിയാത്തതു കോഴിക്കോട് കലക്ടറേറ്റിന്റെ നിസ്സഹകരണം മൂലം. വിമാനത്താവളത്തിൽ നിന്നു പഴവും പച്ചക്കറിയും കയറ്റുമതി ചെയ്യാൻ ‘നിപ്പ വിമുക്തി’ സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ച് കോഴിക്കോട് കലക്ടറുടെ അഭിപ്രായം അറിയിക്കാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ഇന്നലെ വൈകിട്ടു വരെ കോഴിക്കോട് കലക്ടറേറ്റിൽ നിന്നു റിപ്പോർട്ട് കിട്ടിയിട്ടില്ല. 

ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് പല തവണ ഓർമപ്പെടുത്തിയിട്ടും കോഴിക്കോട് കലക്ടറേറ്റിലെ ബന്ധപ്പെട്ട വിഭാഗം പ്രതികരിച്ചില്ല. അവസാനം സർക്കാർ ഉത്തരവിട്ടു കത്തു നൽകിയിരിക്കുകയാണ്. അടിയന്തര പ്രാധാന്യത്തോടെ കണ്ട് എത്രയും പെട്ടെന്നു മറുപടി നൽകേണ്ട സർക്കാർ ഉത്തരവിനോടും കലക്ടറേറ്റ് പ്രതികരിച്ചിട്ടില്ല. 

ഡബിൾ ക്വാറന്റീൻ കാലാവധി വരെ കഴിയുകയും കോഴിക്കോടിനെ നിപ്പ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടും കയറ്റുമതിക്കു നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ചു മാത്രം തീരുമാനമായില്ല. യുഎഇ ആണു നിപ്പ ഫ്രീ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ കടുംപിടിത്തം കാണിക്കുന്നത്. കയറ്റുമതി നിലച്ചതു സംബന്ധിച്ച മലയാള മനോരമ വാർത്തയെ തുടർന്ന് എം.കെ.രാഘവൻ എംപി, എം.പി.അബ്ദുസ്സമദ് സമദാനി എംപി, ടി.വി.ഇബ്രാഹിം എംഎൽഎ, കേരള എക്സ്പോർട്ടേഴ്സ് ഫോറം ഭാരവാഹികൾ തുടങ്ങിയവർ ആരോഗ്യവകുപ്പ് അധികൃതരെയും, ബന്ധപ്പെട്ട മറ്റ് അധികാരികളെയും സമീപിച്ചിരുന്നു. മന്ത്രിമാർക്കു കത്തു നൽകുകയും ചെയ്തു. നടപടികൾ പുരോഗമിക്കുന്നു എന്നു മാത്രമാണു മറുപടി. 

കോഴിക്കോട് കലക്ടറേറ്റിൽ നിന്നു റിപ്പോർട്ട് ലഭിച്ചാലുടൻ നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ വകുപ്പ് ഉത്തരവിറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com