ADVERTISEMENT

തിക്കോടി∙ പ‍ഞ്ചായത്ത് ബസാറിലെ ജവാഹർലാൽ നെഹ്‌റു സാംസ്കാരിക നിലയം ശോച്യാവസ്ഥയിൽ. ഗ്രന്ഥാലയം, വായനശാല, വയോജന കേന്ദ്രം, മത്സ്യഭവൻ, കൃഷി പരിപാലന ആരോഗ്യ കേന്ദ്രം എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. 

1990ൽ സംസ്ഥാന സർക്കാരിന്റെ പതിനൊന്നിന പരിപാടിയു‍ടെ ഭാഗമായാണ് കെട്ടിടം നിർമിച്ചത്. പി.ശങ്കരൻ മന്ത്രിയായിരിക്കെ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ പെടുത്തി പഴയ കെട്ടിടത്തോടു ചേർന്ന് പുതിയ കെട്ടിടം നിർമിച്ച് സാംസ്കാരിക നിലയം വിപുലീകരിച്ചു. വായനശാല നേരത്തേ കെട്ടിടത്തിന് അകത്തായിരുന്നു. 

എന്നാൽ, കൃഷി പരിപാലന ആരോഗ്യ കേന്ദ്രം ആരംഭിച്ചതോടെ വായനശാല കെട്ടിടത്തിന്റെ വരാന്തയിലായി. മഴയത്ത് ഇവിടെ വായന നടക്കില്ല. വരാന്തയിൽ വെള്ളം കെട്ടിനിൽക്കും. പത്രങ്ങൾ നനഞ്ഞു നശിക്കും. ടിവി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കെട്ടിടത്തിന്റെ ചുറ്റുമതിൽ നാലു ഭാഗത്തും തകർന്ന നിലയിലാണ്. ഒരു ഭാഗത്ത് തകർന്നത് മതിലിൽ മരം വളർന്നതിനെത്തുടർന്നാണ്. കെട്ടിടത്തിനു മുകളിലും സൺഷെയ്ഡുകളിലും മരങ്ങൾ വളരുന്നുണ്ട്. 

ദേശീയ പാതയോരത്തുള്ള കെട്ടിടത്തിന്റെ ജനലുകൾ പലതും തകർന്നിട്ടുണ്ട്. ഇതിനാൽ പൊടിശല്യം രൂക്ഷമാണ്. കെട്ടിടത്തിലെ വയറിങ് സംവിധാനവും താറുമാറാണ്. 

ടി.ജമീല സമദ്,  തിക്കോടി പഞ്ചായത്ത് പ്രസിഡന്റ്.-തിക്കോടി പഞ്ചായത്ത് ജവാഹർലാൽ നെഹ്റു സാംസ്കാരിക നിലയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കും. പുതിയ വർഷത്തെ വാർഷിക പദ്ധതി രൂപീകരിക്കാൻ വർക്കിങ് ഗ്രൂപ്പുകൾ ചേരാൻ പോകുകയാണ്. ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പ് സാംസ്കാരിക നിലയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പദ്ധതി ഉണ്ടാക്കും.


ടി.ഖാലിദ്. പൊതു പ്രവർത്തകൻ.-വാഹർലാൽ നെഹ്റു സാംസ്കാരിക നിലയത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടാകണം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഫണ്ട് അനുവദിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി ശ്രദ്ധ ചെലുത്തണം. വായനശാലയിൽ വായിക്കാനുള്ള സൗകര്യം മാത്രം പോരാ. ആശയ വിനിമയത്തിനും സംവാദത്തിനും ഉള്ള ഇടമായി വായനശാലയെ മാറ്റണം. മഴക്കാലത്ത് വായനശാലയിൽ സുരക്ഷിതമായി ഇരുന്ന് വായിക്കാനുള്ള സൗകര്യം ഉണ്ടാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com