ADVERTISEMENT

കോഴിക്കോട് ∙ ഇന്ത്യയിൽ ആദ്യമായി സ്ത്രീകളുടെ കൂട്ടായ്മ തുടക്കമിട്ട കല്യാണ മണ്ഡപത്തിന് 50 വയസ്സ് പൂർത്തിയാകുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട വനിതാ കൂട്ടായ്മ നടത്തിവരുന്ന കോഴിക്കോട് തളി പത്മശ്രീ കല്യാണ മണ്ഡപമാണ് അൻപതാം പിറന്നാൾ ആഘോഷിക്കുന്നത്.

സംഘടനാ കെട്ടിടം സംരംഭമാക്കി മാറ്റാൻ കഴിയുമോ എന്ന ചോദ്യത്തിനുത്തരമാണ് മഹിളാ ഭാരതസംഘവും (വിമൻസ് ഇന്ത്യൻ അസോസിയേഷൻ) അവരുടെ ഉടമസ്ഥതയിലുള്ള പത്മശ്രീയും. സ്ത്രീകളുടെ വിജ്ഞാനത്തിനും വിനോ‍ദത്തിനും സാമൂഹിക പ്രവർത്തനത്തിനും വേദിയാകാൻ 1914ൽ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ഭാഗമായാണ് നഗരത്തിൽ വനിതാ കൂട്ടായ്മ രൂപീകരിച്ചത്. ഈ വനിതാകൂട്ടായ്മ 1971ൽ പുനർജനിക്കുകയായിരുന്നു.

സംഘത്തിന്റെ ആദ്യകാല യോഗങ്ങൾ അംഗങ്ങളുടെ വീടുകളിലായിരുന്നു നടത്തിയിരുന്നത്. 1973 മാർച്ചിൽ റജിസ്റ്റർ ചെയ്ത മഹിളാ ഭാരതസംഘം സ്വന്തമായൊരു കെട്ടിടം ആഗ്രഹിച്ചു തുടങ്ങിയതോടെയാണ് പത്മശ്രീ പിറവിയെടുത്തത്.

ടി.എം നാരായണി കോവിലമ്മ, ഡോ. സുമതി എസ്.മേനോൻ, നാരായണി ജി.മേനോൻ, കമലം കെ.മേനോൻ സി.ആർ വരലക്ഷ്മി അമ്മാൾ, കെ.ഇ.ശാരദ, ലീലാ ജീ.നായർ എന്നിവരടങ്ങിയ പ്രവർത്തകസമിതിയാണ് അന്നുണ്ടായിരുന്നത്. ജനറൽ പിക്ചേഴ്സ് ഉടമയും കൊല്ലത്തെ വ്യവസായിയുമായ സി.രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) 1973 ഡിസംബർ 21നു തറക്കല്ലിട്ടു. അക്കാലത്ത് വലിയൊരു തുകയായിരുന്ന പതിനായിരം രൂപ കെട്ടിടനിർമാണത്തിനായി വനിതാസംഘത്തിന് അദ്ദേഹം സംഭാവന നൽകി.

കെട്ടിടനിർമാണം പൂർത്തിയായപ്പോൾ സംഘടനയിലെ അംഗം കമലാദേവിയുടെ മകൻ കുഞ്ഞുണ്ണിയുടെയും ഗീതയുടെയും വിവാഹം ആദ്യവിവാഹമായി പത്മശ്രീയിൽ നടന്നു. വരുമാനം ഉയർന്നതോടെ ഒരു വിഹിതം സമൂഹത്തിനു നൽകാൻ അംഗങ്ങൾ തിരുമാനമെടുത്തു. അന്നു മുതൽ ഇന്നു വരെ പത്മശ്രീയുടെ വരുമാനത്തിന്റെ 33% ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകുന്ന‍ുണ്ട്. 

പുതിയപാല‍ത്ത് സ്ഥലം വാങ്ങി ഗോഡൗൺ ആരംഭിച്ചു. കോവിഡ് കാലത്ത് വിവാഹങ്ങളില്ലാതായെങ്കിലും ഗോഡൗണിൽനിന്നുള്ള വരുമാനം സംഘടനയെ സഹായിച്ചു. 250 അംഗങ്ങളാണ് മഹിളാ ഭാരതസംഘത്തിനുള്ളത്. 2 വർഷം കൂടുമ്പോൾ തിരഞ്ഞെടുക്കുന്ന 13 അംഗ പ്രവർത്തകസമിതിയാണു നടത്തിപ്പ്.

പത്മശ്രീ കല്യാണമണ്ഡപത്തിലാണു ത്യാഗരാജ സംഗീതോത്സവവും സദ്ഗുരു സംഗീത സഭയുടെ നവരാത്രി സംഗീതസദസ്സുകളും നടക്കാറുള്ളത്. സുവർണ ജൂബിലിയുടെ ഭാഗമായി കംപാഷൻ 50 എന്ന പേരിൽ രൂപീകരിച്ച പദ്ധതിയിലൂടെ അർഹരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സഹായം നൽകും.

പ്രസിഡന്റ് ഗീതാ നാരായണൻ, സെക്രട്ടറി ലക്ഷ്മി ശിവകുമാർ, ട്രഷറർ രാധാമണി മോഹനചന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പത്മശ്രീയുടെ സാരഥികൾ.

ജൂബിലി ആഘോഷം നാളെ
കോഴിക്കോട് ∙ വിമൻസ് ഇന്ത്യൻ അസോസിയേഷൻ സുവർണ ജൂബിലി ആഘോഷം നാളെ വൈകിട്ട് 5.30നു തളി പത്മശ്രീ കല്യാണ മണ്ഡപത്തിൽ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പിനെ ചടങ്ങിൽ ആദരിക്കും. സുവനീർ പ്രകാശനം കൗൺസിലർ പി.ഉഷാദേവി നിർവഹിക്കും.

സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കംപാഷൻ 50 എന്ന പേരിൽ അർഹരായവർക്കു സാമ്പത്തിക സഹായം നൽകിയെന്നു പ്രസിഡന്റ് ഗീത നാരായണൻ, സെക്രട്ടറി ലക്ഷ്മി ശിവകുമാർ എന്നിവർ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനകൾ, സ്കൂളുകൾ, അശരണർ, രോഗികൾ തുടങ്ങിയവർക്കാണു സഹായം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com