കോഴിക്കോട് ടൗണിൽ നാലു കോടി രൂപയുടെ ആനക്കൊമ്പ് പിടികൂടി
Mail This Article
കോഴിക്കോട് ∙ നഗരത്തിൽ 4 കോടി രൂപയുടെ ആനക്കൊമ്പ് പിടികൂടി. നിലമ്പൂർ വട്ടപ്പറമ്പ് സ്വദേശി വലിയപറമ്പ് മുഹമ്മദ് അനസ്, താമരശ്ശേരി സ്വദേശി ചുണ്ടകപ്പൊയിൽ ദ്വീപേഷ്, തിരുവണ്ണൂർ പുതിയ വീട്ടിൽ സലീം, ബെലിയചാൽ ചേട്ട സ്വദേശി മുഹമ്മദ് മൊബീൻ, ചെറുകുളം മക്കട സത്രത്തിൽ ജിജീഷ് എന്നിവരെ ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലും കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ്, താമരശ്ശേരി റേഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 22 കിലോ ഭാരം വരുന്ന ആനക്കൊമ്പും 3 സ്കൂട്ടറും ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിതെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു പ്രതികൾ കൂടി സംഘത്തിലുണ്ട്.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ആനക്കൊമ്പ് കടത്തിയ വാഹനം ഉൾപ്പെടെ പ്രധാന പ്രതിയെ ബൈപാസിൽ മലാപ്പറമ്പ് ജംക്‌ഷനു സമീപം പിടികൂടിയത്. കേരളത്തിലേക്ക് ആനക്കൊമ്പ് വിൽപനയ്ക്കെത്തിക്കുന്ന സംഘത്തെക്കുറിച്ച് കഴിഞ്ഞ രണ്ടു വർഷമായി ഫോറസ്റ്റ് ഇന്റലിജൻസ് സെൽ അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
ചെറുകുളം ഭാഗത്തു പ്രതികൾ ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ദ്വീപേഷ്, സലീം, മുഹമ്മദ് മൊബീൻ, ജിജീഷ് എന്നിവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ, ആനക്കൊമ്പ് നഗരത്തിൽ എത്തിച്ചെന്ന വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കാറിൽ കടത്തിയ ആനക്കൊമ്പുമായി പ്രധാന പ്രതി മുഹമ്മദ് അനസിനെ പിടികൂടിയത്.പിടികൂടിയ കൊമ്പ് നിലമ്പൂർ കരുളായി റേഞ്ചിൽ നിന്നുള്ള കാട്ടാനയുടേതാണെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.