ADVERTISEMENT

കോഴിക്കോട്∙ നഗരത്തിൽ നിന്ന് ഫയർ സ്റ്റേഷൻ മാറ്റി മാസം മൂന്നു കഴിഞ്ഞിട്ടും ബീച്ച് ഫയർ സ്റ്റേഷനു പകരം സംവിധാനം നൽകിയില്ല. കെട്ടിട നവീകരണത്തിനു സർക്കാർ പ്രഖ്യാപിച്ച മൂന്നരക്കോടി രൂപ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ലഭിച്ചില്ല. പകരം താൽക്കാലിക സംവിധാനം ലഭ്യമാക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനവും ചീറ്റിപ്പോയി. ഒടുവിൽ നഗരത്തിൽ സാറ്റലൈറ്റ് ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ കോർപറേഷൻ നീക്കം തുടങ്ങി. പാളയം ബസ് സ്റ്റാൻഡിൽ പടിഞ്ഞാറു ഭാഗത്തു ഫയർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തിക്കാനുള്ള സംവിധാനമാണ് കോർപറേഷൻ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി.   ഇവിടെ അടിസ്ഥാന സൗകര്യം ഒരുക്കി നഗരത്തിൽ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയുടെ സേവനം ഉറപ്പുവരുത്താനാണ് നടപടി.

സെപ്റ്റംബർ 8 നാണ് ബീച്ച് സ്റ്റേഷൻ മാറ്റാൻ തീരുമാനിച്ചത്. 12 ന് ഒരു യൂണിറ്റ് നിലനിർത്തി മറ്റുള്ളവ മാറ്റി. പകരം സംവിധാനം ഒരുക്കാൻ മന്ത്രിമാർ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എം.കെ.രാഘവൻ എംപി എന്നിവർ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. മണ്ഡലം എംഎൽഎ കൂടിയായ അഹമ്മദ് ദേവർ കോവിൽ കെട്ടിട പുനർനിർമാണത്തിനു 3 കോടി രൂപ ഫണ്ട് അനുവദിക്കാൻ സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതു പരിഗണനയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും അനുകൂലമായവ ലഭിച്ചില്ല. ഇനി കോർപറേഷന്റെ സാറ്റലൈറ്റ് സംവിധാനത്തിനായി ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരും നഗരവും കാത്തിരിക്കുകയാണ്.

പാളയം സ്റ്റാൻഡിൽ നാലു വണ്ടിക്ക് സാധ്യത
പാളയം സ്റ്റാൻഡിൽ 4 ഫയർ എൻജിൻ നിർത്താൻ സൗകര്യം നൽകും. ജയന്തി ബിൽഡിങ്ങിനു സമീപം ഒരു യൂണിറ്റ് പ്രവർത്തിക്കാനുള്ള സൗകര്യവും ഓഫിസും ഉണ്ടാക്കും. മറ്റു 3 ഫയർ എൻജിനുകളിലെ ജീവനക്കാർക്കു തൊട്ടടുത്ത സിഡിഎ കെട്ടിടത്തിൽ ഓഫിസ് സൗകര്യം ഉണ്ടാക്കാനാണ് പദ്ധതി.

∙ ജില്ലയുടെ കിഴക്കു ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളാണു പാളയം സ്റ്റാൻഡ് ഉപയോഗിക്കുന്നത്.പ്രതിദിനം 187 ബസുകൾ സർവീസ് നടത്തുന്നുണ്ട്. സ്റ്റാൻഡിൽ ബസുകൾക്കായി 30 ബസ് ബേ ട്രാക്കുകൾ ഉണ്ട്. എന്നാൽ ഒരു സമയം 18 – 20 ബസുകളാണ് സർവീസിനായി ബേ ഉപയോഗിക്കുന്നത്. ട്രാഫിക് പൊലീസ്, മോട്ടർ വാഹന നിയമം അനുസരിച്ച് ഒരു ബസ് സർവീസ് ആരംഭിക്കുന്നതിനു മുൻപ് 12 മിനിറ്റ് മാത്രമാണ് ബേയിൽ നിർത്തുക. ഈ സാഹചര്യത്തിൽ സ്റ്റാൻഡിൽ എല്ലാ ബസുകൾക്കും ഒരേ സമയം പ്രവേശനമില്ല. ഇതനുസരിച്ചു സ്റ്റാൻഡിൽ പടിഞ്ഞാറു ഭാഗത്ത്  9 ട്രാക്കുകൾ ഒഴിഞ്ഞു കിടക്കും.

∙ പാളയം ബസ് സ്റ്റാൻഡിന്റെ കിഴക്കു ഭാഗം നിലവിൽ ഇരു ചക്രവാഹനങ്ങൾ, ചരക്ക് ഓട്ടോ, ട്രോളി എന്നിവയാണ് ഉപയോഗിക്കുന്നത്. പ്രവേശന കവാടത്തിൽ ഒന്ന് ഉന്തുവണ്ടിക്കാരും ഉപയോഗിക്കുന്നുണ്ട്. സ്റ്റാൻഡിലെ ഈ സ്ഥലം ബസുകൾക്കു കൂടി ഉപയോഗിക്കാനുള്ള വിധം സൗകര്യം ഉണ്ടാക്കും. അനധികൃത പാർക്കിങ് മാറ്റും.

ഓടിയെത്താൻ വൈകുന്നു; നാശനഷ്ടം കൂടുന്നു
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മൂലം 8 യൂണിറ്റ് ഫയർ എൻജിനും 60 ജീവനക്കാരും മറ്റു വിവിധ യൂണിറ്റുകളിലേക്കു മാറി. താൽക്കാലിക സംവിധാനത്തിൽ ഒരു എൻജിനും 7 ജീവനക്കാരും മാത്രം ബീച്ചിലെ വീഴാറായ കെട്ടിടത്തിനു സമീപത്തെ ക്വാട്ടേഴ്സിൽ പ്രവർത്തിക്കുന്നു. നഗരത്തിൽ തീപിടിത്തമുണ്ടായാൽ ഈ യൂണിറ്റ് മാത്രം പ്രവർത്തിക്കും.

ഗുരുതരമാണെങ്കിൽ വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം സ്റ്റേഷനുകളിൽ നിന്ന് എത്തണം. കഴിഞ്ഞ 3 മാസത്തിനിടയിൽ സിറ്റി പരിധിയിൽ 11 തീപിടിത്തം ഉണ്ടായി. കോതി ഫർണിച്ചർ കമ്പനി, വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രം എന്നിവയിലെ തീപിടിത്തത്തിലും, അരയിടത്തുപാലത്തു കാർ കത്തിയ സംഭവത്തിലും അഗ്നിരക്ഷാ സേന എത്താൻ വൈകിയതു നാശനഷ്ടത്തിന്റെ തോതു വർധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com