ADVERTISEMENT

കോഴിക്കോട്∙ സാഹിത്യനഗര പദവിക്കു പിന്നാലെ, രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലും ഇടംപിടിച്ച് കോഴിക്കോട് നഗരം.    പുലരുവോളം സജീവമായ ബീച്ച്, ഏതു രാത്രിയിലും നിർഭയമായി സഞ്ചരിക്കാവുന്ന റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങളിലെ കുറവ്, ഉൾപ്രദേശങ്ങളിൽ പോലുമുള്ള പൊലീസ് പട്രോളിങ്, നഗരത്തിലെത്തുന്ന സ്ത്രീകൾക്കു സുരക്ഷിതമായി താമസിക്കാനുള്ള ഇടം തുടങ്ങി നഗരത്തിന് അഭിമാനിക്കാവുന്ന ഘടകങ്ങൾ ഏറെ. 

ഒരുപാടു ഘടകങ്ങൾ ചേർന്നാണ് കോഴിക്കോടിനെ സുരക്ഷിത നഗരമാക്കുന്നത്. പൊലീസ്, വിവിധ സന്നദ്ധ സംഘടനകൾ, മത സാംസ്കാരിക സംഘടനകൾ ഇവരെല്ലാം വളരെ സജീവമായി നഗരത്തിൽ ഇടപെടുന്നു. ചിന്ത കൊണ്ടും വായന കൊണ്ടും ഉന്നത ബൗദ്ധിക നിലവാരമുള്ളവരാണ് നഗരവാസികൾ. മനുഷ്യരുടെ മനസ്സിലെ കുറ്റവാസന മായ്ച്ചു കളയുന്നതിൽ നമ്മുടെ ബീച്ചിനും അവിടുത്തെ ഉന്തുവണ്ടിക്കാർക്കു പോലും വലിയ പങ്കുണ്ട്.

20 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളെ കേന്ദ്രീകരിച്ചു ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് കോഴിക്കോടിന്റെ നേട്ടം. ഒരു ലക്ഷം പേരിൽ എത്ര പേർ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടികയിലെ ആദ്യ 10 നഗരങ്ങളിൽ കോഴിക്കോട് പത്താം സ്ഥാനത്തുണ്ട്. 

ഒരു പരാതി പൊലീസ് സ്റ്റേഷനിൽ എത്തുന്നതു മുതൽ കുറ്റവാളി ശിക്ഷിക്കപ്പെടുന്നതു വരെ കൃത്യമായ ഇടപെടൽ പൊലീസ് നടത്താറുണ്ട്. പരാതികളിൽ എടുക്കുന്ന നടപടികൾ കുറ്റകൃത്യങ്ങൾ കുറയുന്നതിൽ‌ വലിയ പങ്കു വഹിച്ചു. പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളെ ആ വിധത്തിലും കൈകാര്യം ചെയ്യുന്നു.

കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ഏക നഗരവും കോഴിക്കോടാണ്. ജില്ലാ ഭരണകൂടം, സിറ്റി പൊലീസ്, കോർപറേഷൻ, റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ കൂട്ടായ്മകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.

2022ൽ റജിസ്റ്റർ ചെയ്ത ആകെ കേസുകൾ, കുറ്റപത്രം സമർപ്പിക്കൽ, വിചാരണ പൂർത്തിയാക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്തയിൽ ഒരു ലക്ഷത്തിൽ 78.2 പേർ കുറ്റകൃത്യങ്ങൾക്കിരയായപ്പോൾ കോഴിക്കോട് അത് 397.5 ആണ്.

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ വർഷത്തെ കുറ്റകൃത്യങ്ങൾ
∙ ആകെ റജിസ്റ്റർ ചെയ്ത കേസുകൾ-11,589
∙ കൊലപാതകം-7
∙ തട്ടിക്കൊണ്ടു പോകൽ-45
∙ സ്ത്രീകൾക്കെതിരായ അതിക്രമം-759
∙ കുട്ടികൾക്കെതിരായ അക്രമം-26
∙ സാമ്പത്തിക തട്ടിപ്പ്-191
∙ സൈബർ കുറ്റകൃത്യങ്ങൾ-45

പൊലീസുമായുള്ള നിരന്തര ബന്ധം കുറ്റകൃത്യങ്ങൾ കുറയാൻ ഏറെ സഹായിച്ചു. ഏത് ആവശ്യത്തിനും എപ്പോഴും പൊലീസിനെ സമീപിക്കാം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ഇടയ്ക്കു ബോധവൽക്കരണം നടത്തുന്നതിനാൽ അതും കുറഞ്ഞു. ജനമൈത്രി പൊലീസിന്റെ ഇടപെടലും സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com