യൂട്യൂബിൽ ചോദ്യങ്ങൾ; പ്രതിഷേധവുമായി വിദ്യാർഥികൾ, അധ്യാപകർ
Mail This Article
കോഴിക്കോട്∙ പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ഇന്നലത്തെ ചോദ്യപേപ്പറിലെ ചോദ്യങ്ങളും ഒരു ദിവസം മുൻപ് യൂട്യൂബ് ചാനലിൽ വന്നു. ചില ട്യൂഷൻ സെന്ററുകൾ ചോദ്യങ്ങൾ ഒരു ദിവസം മുൻപ് വാട്സാപ് വഴി കുട്ടികൾക്ക് അയച്ചു നൽകുന്നതായും ആരോപണം.
ഇതുവരെ നടന്ന എല്ലാ പരീക്ഷകളുടെയും 40 മാർക്ക് വരെയുള്ള ചോദ്യങ്ങൾ യൂട്യൂബ് ചാനലുകൾ വഴിയാണ് പരീക്ഷയുടെ തലേദിവസം ചില വ്ലോഗർമാർ പുറത്തുവിട്ടത്. തിരുവനന്തപുരത്തു തയാറാക്കി സ്കൂളുകളിലേക്ക് അയയ്ക്കുന്ന ചോദ്യപേപ്പറുകൾ ചോർന്നതായി സംശയമുണ്ടെന്ന് അധ്യാപകർ പറഞ്ഞിരുന്നു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതാക്കളായ ഷാജു. പി. കൃഷ്ണൻ, ടി. കെ. പ്രവീൺ തുടങ്ങിയവർ പറഞ്ഞു.
ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതിനു പിന്നിൽ ട്യൂഷൻ സെന്റർ ലോബിയും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും വകുപ്പിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്നും ക്രിമിനൽ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് പറഞ്ഞു.
സ്കൂൾ പരീക്ഷ പ്രഹസനം ആക്കി മാറ്റുന്ന അവസ്ഥ ആണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നതെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ ആരോപിച്ചു.