യുവാവിന് ക്രൂരമർദനം : പൊലീസ് അന്വേഷണം തുടങ്ങി
Mail This Article
കൊടുവള്ളി∙ എളേറ്റിൽ വട്ടോളിയിൽ യുവാവിനെ കാറിൽ കയറ്റി കൊണ്ടു പോയി ക്രൂരമായി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദ് ജസീമാണ് (25) ക്രൂരമായ ആക്രമണത്തിനിരയായത്. മുഖത്തുൾപ്പെടെയുള്ള എല്ലുകൾ പൊട്ടിയ ജസീമിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മൂന്നംഗ സംഘമാണ് ജസീമിനെ കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. എളേറ്റിൽ വട്ടോളിയിൽ ജസീമിന്റെ കടയിൽ എത്തിയാണ് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയത്. ഈ മാസം പന്ത്രണ്ടിനായിരുന്നു സംഭവം.
ജസീമിന്റെ കടയിൽ എത്തിയിരുന്ന ഒരു യുവതിയുമായി ബന്ധമുണ്ടെന്ന് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്ന് ജസീം പറയുന്നു. കത്തറമ്മൽ ഭാഗത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് കത്തി, വാൾ തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായി ജസീം പറഞ്ഞു. ജസീമിന്റെ ഇടതുകൈയിലെ എല്ലുകൾ പൊട്ടിയ നിലയിലാണ്. മുഖത്തെയും മൂക്കിന്റെയും എല്ലുകൾ പൊട്ടിയിട്ടുണ്ട്. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കത്തി കൊണ്ടുള്ള മുറിവുണ്ട്.
ആക്രമിച്ച ശേഷം താമരശ്ശേരി റസ്റ്റ് ഹൗസിൽ എത്തിക്കുകയും അവിടെ ഉണ്ടായിരുന്നവരോട് അക്രമിസംഘം പറഞ്ഞതുപോലെ പറയാൻ നിർബന്ധിക്കുകയായിരുന്നുവെന്നും ജസീം പറഞ്ഞു. ജസീം വിളിച്ചറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ എത്തിയാണ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അക്രമി സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്. ഡിജിപി ഉൾപ്പെടെയുള്ളവർക്ക് ജസീമിന്റെ സഹോദരൻ പരാതി നൽകി.