ADVERTISEMENT

നടുവണ്ണൂർ∙ കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപത്തിനുസാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം. 1000 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്ര ശ്രീകോവിലിനു മുൻപിലെ പതിനാറുകാൽ നമസ്കാര മണ്ഡപം ഈ അടുത്ത കാലത്താണ് പഴമ നഷ്ടപ്പെടുത്താതെ പുനർനിർമിച്ചത്. പൈതൃകം ഒട്ടും ചോരാതെ തച്ചുശാസ്ത്ര വിധി പ്രകാരം പുതുക്കിപ്പണിത മണ്ഡപമാണ് ഏഷ്യ പസഫിക് മേഖലയിൽ നിന്നുള്ള യുനെസ്കോ പുരസ്കാരത്തിന് അർഹമായത്.

പരമ്പരാഗത വാസ്തുകലാ സംരക്ഷണ പ്രവർത്തനത്തിന് കേരളത്തിനു ലഭിക്കുന്ന മൂന്നാമത് പുരസ്കാരമാണ് ഇത്. 2015ൽ തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തികൾക്കും 2020ൽ ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണത്തിനും ആണ് ഇതിനു മുൻപ് യുനെസ്കോ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

ഏഷ്യ പസഫിക് മേഖലയിൽ ആകെ 12 എൻ‌ട്രികളാണ് പരിഗണിച്ചത്. ഹോങ്കോങ് എസ്ആറിലെ ഫാൻലിങ് ഗോൾഫ് കോഴ്സ്, ചൈനയിലെ യാങ്ഷൗവിലെ ചൈന ഡോങ്ഗ്വാൻ ഗാർഡൻ റസിഡൻസ് എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിലാണ് കരുവണ്ണൂരിലെ കുന്ദമംഗലം ക്ഷേത്രവും ഉൾപ്പെട്ടത്. ക്ഷേത്ര ശ്രീകോവിലും നമസ്കാര മണ്ഡപവും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ദീർഘ ചതുരാകൃതിയിൽ ഉള്ള ശ്രീകോവിലിൽ ദാരുകജിത്തായ ഭദ്രകാളിയാണ് പ്രതിഷ്ഠ. ജ്യാമിതീയമായും ഗൂഢ സമ്പ്രദായപരമായും ഒട്ടേറെ പ്രത്യേകതകൾ ഇതിനുണ്ട്. പന്തീരാങ്കാവ് ചിത്രേഷ് ആചാരിയുടെ നേതൃത്വത്തിൽ 9 പേർ ചേർന്ന് 2 മാസത്തിനുള്ളിലാണ് ഇതിന്റെ പണി പൂർത്തീകരിച്ചത്. 

കേരളത്തിന്റെ വാസ്തുകലാ പൈതൃക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആർക്കൈവൽ ആൻഡ് റിസർച് പ്രോജക്ട്(ആർപോ) സംഘടനയുടെ സഹകരണം ഇതിന്റെ പണി പൂർത്തീകരിക്കുന്നതിന് സഹായകമായി. പഴയ മണ്ഡപത്തിന്റെ തനിമ നിലനിർത്തി വാസ്തു വിധി പ്രകാരം നടത്തിയ പുതിയ നിർമിതിയാണ് അംഗീകാരത്തിന് പരിഗണിച്ചതെന്ന് ആർപോ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രുതിൻ ലാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com