മാവോയിസ്റ്റ് ഉണ്ണിമായയെ വീടുകളിൽ എത്തിച്ച് തെളിവെടുപ്പു നടത്തി
Mail This Article
കോടഞ്ചേരി, തിരുവമ്പാടി∙ വയനാട്ടിൽ നിന്ന് അറസ്റ്റിലായ മാവോയിസ്റ്റ് പ്രവർത്തക ഉണ്ണിമായയെ പൊലീസ് കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തി. കഴിഞ്ഞ ഏതാനും വർഷത്തിനിടെ മാവോയിസ്റ്റുകൾ സന്ദർശനം നടത്തിയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്.
കോടഞ്ചേരി പഞ്ചായത്തിൽ കൂരോട്ടുപാറയിലെ ഒരു വീട്ടിലും ജീരകപ്പാറയിലെ രണ്ട് വീടുകളിലും മരുതിലാവിലെ ഒരു വീട്ടിലുമാണു തെളിവെടുപ്പു നടത്തിയത്. 2020 മുതൽ പലപ്പോഴായി ഈ വീടുകളിൽ രാത്രി സമയങ്ങളിൽ ഉണ്ണിമായ അടക്കമുള്ള മാവോയിസ്റ്റ് സംഘങ്ങൾ എത്തിയിരുന്നു. വീട്ടുകാർ ഉണ്ണിമായയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴയിലായിരുന്നു തെളിവെടുപ്പ്. ഒരു വർഷം മുൻപു മുത്തപ്പൻപുഴയിൽ പുലർച്ചെ മാവോയിസ്റ്റുകൾ എത്തുകയും അങ്ങാടിയിൽ പോസ്റ്റർ ഒട്ടിക്കുകയും ചായക്കടയിൽ നിന്നു ചായ കുടിക്കുകയും ചെയ്തിരുന്നു. എന്നാൽ മുത്തപ്പൻപുഴയിൽ താൻ എത്തിയിട്ടില്ല എന്നാണ് ഉണ്ണിമായയുടെ മൊഴി.
കോഴിക്കോട് റൂറൽ ജില്ലയിൽ 11 കേസുകളിൽ ഉണ്ണിമായ പ്രതിയാണ്. ഈ കേസുകളിലെ തെളിവെടുപ്പിനായി അഞ്ച് ദിവസത്തേക്കാണ് ഉണ്ണിമായയെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയത്. കനത്ത സുരക്ഷയിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.