മഴ; റോഡുകളിൽ ദുരിതം; യാത്ര മുടക്കി വെള്ളക്കെട്ട്
Mail This Article
നാദാപുരം∙ ശനിയാഴ്ച രാത്രിയിലും ഇന്നലെ പകലുമായി പെയ്ത കനത്ത മഴയ്ക്കിടയിൽ പലയിടങ്ങളിലും ദുരിതം. 25 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് അഴുക്കുചാൽ നിർമാണം തുടങ്ങിയ കല്ലാച്ചി –വാണിയൂർ –കുമ്മങ്കോട് റോഡിൽ എംഎൽഎ ഓഫിസ് പരിസരത്താണ് ഇന്നലെ വൈകിട്ട് പെയ്ത മഴയ്ക്കിടയിൽ ഏറെ ദുരിതം.
റോഡിലെ വെള്ളക്കെട്ടിൽ കൂടി വാഹനങ്ങൾ കടന്നു പോകാൻ ഏറെ പ്രയാസപ്പെട്ടു. സമീപത്ത് തോട് നവീകരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, വാർഡ് മെംബർമാർ അടക്കമുള്ളവർ റോഡിലെ വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിച്ചു. ചേലക്കാട് വില്യാപ്പള്ളി റോഡിൽ കല്ലാച്ചി റോഡ് കവലയിൽ മനോജന്റെ കടയ്ക്കു മുൻപിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കുമ്മങ്കോട് വാണിയൂർ തോടിന്റെ ഷട്ടറുകൾ അടച്ചതിനാൽ തോട്ടിൽ വെള്ളം കരയോടു തൊട്ടു കിടക്കുകയാണ്. ഇനിയും മഴ പെയ്താൽ വെള്ളം സമീപത്തെ കൃഷിയിടങ്ങളെ ബാധിക്കും.
ചെക്യാട് വളയം റോഡിൽ മുഞ്ഞോട്ട് താഴെകുനി, നെല്ലുര് താഴെ എന്നീ വീടുകൾ വെള്ളത്തിലായി. വീട്ടു പരിസരത്ത് സൂക്ഷിച്ച കാർഷിക വിളകൾ ഒഴുകിപ്പോയി. റോഡ് ഉയർത്തിയതും അഴുക്കു ചാലിന്റെ പ്രശ്നങ്ങളുമാണ് വിനയായതെന്നു നാട്ടുകാർ പരാതിപ്പെട്ടു. അഴുക്കുചാലിലൂടെ വെള്ളം ഒഴുകിപ്പോകാതെ വന്നതോടെ റോഡും പുരയിടങ്ങളും വെള്ളത്തിൽ മുങ്ങി. ഈയിടെയാണ് ഈ ഭാഗത്ത് റോഡ് പണി നടത്തിയത്. കല്ലാച്ചി വാണിയൂർ റോഡിൽ അഴുക്കുചാൽ നിർമിച്ചെങ്കിലും രാത്രി പെയ്ത മഴയ്ക്കിടയിലും റോഡ് പുഴയായി.
തൂണേരി മുടവന്തേരി ചെരിപ്പോളി പള്ളിക്കു സമീപം തുണ്ടിയിൽ അഷ്റഫിന്റെ വീട്ടു മതിൽ മഴയ്ക്കിടയിൽ റോഡിലേക്കു പതിച്ചു. അപകടത്തിനു തൊട്ടു മുൻപ് കടന്നു പോയ വാഹനം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രാത്രി തന്നെ രക്ഷാ പ്രവർത്തനം നടത്തിയത് ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കി.