ആക്രമണത്തിന് ഇരയായ ദലിത് സ്ത്രീക്ക് നീതി ലഭിച്ചില്ലെന്നു പരാതി
Mail This Article
ബാലുശ്ശേരി ∙ ഒരു വർഷം മുൻപ് ആക്രമണത്തിന് ഇരയായ ദലിത് സ്ത്രീക്ക് പൊലീസ് ഇതുവരെ നീതി ലഭ്യമാക്കിയില്ല എന്നു പരാതി. അക്രമി സംഘത്തിന്റെ ഭീഷണി കാരണം സ്വന്തം വീട്ടിൽ നിന്നു മാറിപ്പോകേണ്ടി വന്ന തയ്യൽ തൊഴിലാളിയായ തലയാട് തട്ടാൻ മുക്കിൽ ഷിജിയാണ് (44) പൊലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.
കഴിഞ്ഞ ഫെബ്രുവരി 23ന് രാവിലെ തലയാട് അങ്ങാടിയിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ യുവതി ഉൾപ്പെടെ 3 പേർ തന്നെ തടഞ്ഞ് ജാതി അധിക്ഷേപം നടത്തി ക്രൂരമായി ആക്രമിക്കുകയും സ്വർണമാല കവർന്നെടുക്കുകയും ചെയ്തെന്നാണ് ഷിജിയുടെ പരാതി. തന്റെ പരാതിയിൽ പൊലീസ് നടപടികൾ സ്വീകരിക്കാതെ പ്രതികളെ സഹായിക്കുകയാണെന്ന് ഷിജി പറഞ്ഞു.
ബാലുശ്ശേരി സ്റ്റേഷനിൽ നൽകിയ പരാതിക്കു പുറമേ പേരാമ്പ്ര ഡിവൈഎസ്പി, റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവർക്കും പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഷിജി പറഞ്ഞു. സർക്കാർ പതിച്ചു നൽകിയ മൂന്നര സെന്റ് മിച്ച ഭൂമിയിൽ പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച വീട്ടിൽ നിന്ന് അക്രമികളുടെ ഭീഷണി കാരണം ഒഴിഞ്ഞുപോകേണ്ടി വന്നതായും അപവാദ പ്രചാരണം ഇതിനകം 5 വാടകവീടുകളിൽ താമസിക്കേണ്ടി വന്നതായും ഷിജി പറഞ്ഞു.
ഷിജിക്ക് നീതി ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള പട്ടികവിഭാഗ സമാജം സംസ്ഥാന പ്രസിഡന്റ് എം.എം.ശ്രീധരൻ ആവശ്യപ്പെട്ടു. പൊലീസ് പറയുന്നത്: നാട്ടുകാരിയായ ഒരു സ്ത്രീയെ മർദിച്ചതിനു ഷിജിക്കെതിരെ കേസ് എടുത്തപ്പോൾ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് ഇവർ പരാതി നൽകിയത്.
ഈ പരാതിയിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പരാതി കളവാണെന്നു അന്വേഷണത്തിൽ ബോധ്യമായതാണ്. നാട്ടുകാരുമായി ഇവർ നിരന്തരം പ്രശ്നം ഉണ്ടാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നിരുന്നു.