വീട്ടുജോലിക്കെത്തി; ആദ്യം കല്യാണം, ഇപ്പോഴിതാ സുരക്ഷയുടെ ഒരു മേൽക്കൂരയും
Mail This Article
നടുവണ്ണൂർ∙ ആദ്യം കല്യാണം, ഇപ്പോഴിതാ സുരക്ഷയുടെ ഒരു മേൽക്കൂരയും! അന്യ നാട്ടിൽനിന്നു വെള്ളിയൂർ എന്ന കൊച്ചുഗ്രാമത്തിൽ വീട്ടുജോലിക്ക് എത്തുമ്പോൾ തൃഷ മനസ്സിൽ പോലും കരുതിയിട്ടുണ്ടാകില്ല, തന്റെ ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതാൻ ഇവിടെ ഒരാൾ ഉണ്ടാകുമെന്ന്. വീട്ടുജോലിക്ക് എത്തിയ അയൽ സംസ്ഥാന യുവതിക്ക് സ്വന്തമായി 10 സെന്റ് സ്ഥലവും അവിടെ വീടും നിർമിച്ച് നൽകി വെള്ളിയൂർ എട്ടുതെങ്ങിൽ ഇ.ടി.മുഹമ്മദ് കോയ.
അതിഥിത്തൊഴിലാളിയായ തൃഷ അനിലിനാണ് ജീവകാരുണ്യ പ്രവർത്തകനായ മുഹമ്മദ് കോയ വീട് ഒരുക്കിയത്. ഇവർ ഇന്നു പുതിയ വീട്ടിലേക്ക് താമസം മാറും. വർഷങ്ങൾക്ക് മുൻപ് കർണാടകയിൽനിന്നു വീട്ടു ജോലിക്ക് എത്തിയതാണ് തൃഷ. ഒരു കുടുംബാംഗം എന്ന നിലയിലുള്ള പരിഗണനയും കരുതലുമാണ് ഇവർക്ക് ഇവിടെ ലഭിച്ചത്. തൃഷയ്ക്ക് വരനെ കണ്ടെത്തിയതും മുഹമ്മദ് കോയയായിരുന്നു. തൃഷയുടെ മകളുടെ വിവാഹവും ഇദ്ദേഹമാണ് നടത്തിയത്. ഇ.ടി.മുഹമ്മദ് കോയ വെള്ളിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മുഹൈസ് ഫൗണ്ടേഷൻ ട്രസ്റ്റിയാണ്.