തച്ചോളി മാണിക്കോത്ത് ക്ഷേത്രവും കളരിയും തറവാടും നവീകരിക്കുന്നു
![kozhikode-thacholi-manikoth വടകര തച്ചോളി മാണിക്കോത്ത് നവീകരണം പുരോഗമിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
വടകര∙ പൈതൃക ടൂറിസം പദ്ധതിയിൽപ്പെടുത്തി തച്ചോളി മാണിക്കോത്ത് ക്ഷേത്രവും കളരിയും തറവാടും നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 2 കോടി രൂപയും താലൂക്ക് എൻഎസ്എസ് കരയോഗത്തിന്റെ 25 ലക്ഷം രൂപയും ഉപയോഗിച്ചുള്ള നിർമാണം 6 മാസം കൊണ്ട് പൂർത്തിയാകുമെന്നാണ് കരുതുന്നത്. തച്ചോളി ഒതേനൻ ഉപയോഗിച്ചെന്നു കരുതുന്ന ചന്ദന കട്ടിൽ, ആയുധം എന്നിവ സൂക്ഷിച്ചിട്ടുള്ള ക്ഷേത്രത്തിന് 350 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ടൂറിസം സാധ്യതയും കണക്കിലെടുത്താണ് നിർമാണം. ഒതേനന്റെ തറവാടും ക്ഷേത്രവും ഉൾപ്പെടുന്ന ഭാഗം പൈതൃകം നഷ്ടപ്പെടുത്താതെയാണ് മാറ്റി പണിയുന്നത്. കിണർ, പുള്ളുവ തറ എന്നിവ അതേപടി നില നിർത്തും. ഇതിനോട് ചേർന്ന് വിശാലമായ കളരിയും പണിയുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന കളരിയും ഓഫിസ് കെട്ടിടവും പൊളിച്ചാണ് നിർമാണം. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല.