ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടൽ; മുഖ്യപ്രതിയുടെ ജാമ്യ ഹർജി തള്ളി
Mail This Article
കോഴിക്കോട് ∙ ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോഗിച്ചു ഓൺലൈനായി പണം തട്ടിയ കേസിലെ മുഖ്യപ്രതി ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷാ (53) യുടെ ജാമ്യ ഹർജി കോടതി തള്ളി. പ്രതിയെ നേരിട്ട് ചോദ്യം ചെയ്യാൻ കോഴിക്കോട് സൈബർ പൊലീസ് ഇന്നലെ വൈകിട്ട് ഡൽഹിയിലേക്കു പോയി. ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഇയാൾക്ക് വേണ്ടി അഡ്വ. കെ.മുജീബ് റഹ്മാനാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
സംഭവത്തിൽ നേരത്തെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സ്വദേശി ഷെയ്ക്ക് മുർതുസാമിയ ഹയത്ത് ഭായ് (43), മഹാരാഷ്ട്ര നവി മുംബൈ സ്വദേശി അമ്രിഷ് അശോക് പട്ടേൽ (42) എന്നിവർക്ക് കഴിഞ്ഞ ദിവസം കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്.മുരളീകൃഷ്ണ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട്ടെ കേസിൽ പ്രധാന പ്രതി കൗശൽ ഷായെ കഴിഞ്ഞ ദിവസം തിഹാർ ജയിൽ അധികൃതരാണു കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയത്.
31 വരെ റിമാൻഡ് ചെയ്തിരുന്നു. രണ്ടര മണിക്കൂർ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് അന്ന് അനുമതി നൽകുകയും ചെയ്തു. കേസ് റജിസ്റ്റർ ചെയ്ത സൈബർ ക്രൈം പൊലീസ് ചോദ്യം ചെയ്ത കൗശൽ ഷായെ വൈകിട്ട് വീണ്ടും തിഹാർ ജയിലിലേക്ക് കൊണ്ടുപോയി. 25 മുതൽ 28 വരെ പ്രതിയെ തിഹാർ ജയിലിൽ ചോദ്യം ചെയ്യുന്നതിന് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണ സംഘം ഡൽഹിക്കു പോയത്. കോഴിക്കോട് പാലാഴി സ്വദേശി പി.എസ്.രാധാകൃഷ്ണനിൽ നിന്നു 40,000 രൂപ തട്ടിയെടുത്ത കേസിലാണ് സംഘം അറസ്റ്റിലായത്.