ADVERTISEMENT

കോഴിക്കോട് ∙ പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്കു ജില്ലയിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില പുനർനിർണയം ചെയ്യാൻ ആർബിട്രേഷൻ ഉത്തരവ്, നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് അനിശ്ചിതത്വത്തിലായി. നേരത്തെ വില നിശ്ചയിച്ചതിൽ അപാകതയുണ്ടെന്നും ആർബിട്രേറ്റർ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ ഉത്തരവിൽ പറയുന്നുണ്ട്. വില പുനർനിർണയിക്കാൻ പുതിയ സംഘത്തെ നിയോഗിക്കും. അവർ കാര്യങ്ങൾ പഠിച്ചു തർക്കങ്ങൾ തീർത്തു വില നിശ്ചയിക്കാൻ സമയം എടുക്കും.

സ്ഥലവും വീടും നഷ്ടപ്പെടുന്നവർ മറ്റു സ്ഥലങ്ങളിൽ പോയി വീടും സ്ഥലവും വാങ്ങിയിട്ടുണ്ട്. നഷ്ടപരിഹാരം ലഭിച്ചാൽ ഉടൻ പണം നൽകാമെന്ന വ്യവസ്ഥയിലാണു പലരും വാങ്ങിയത്. ചിലർ നഷ്ടപരിഹാരം ലഭിച്ചാൽ ഉടൻ തിരിച്ചടയ്ക്കാമെന്ന നിലയിൽ ബാങ്ക് വായ്പ എടുത്തിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്നതു മുന്നിൽ കണ്ട് ഇടപാടുകൾ നടത്തിയവരെല്ലാം ഗതികേടിലായി.

ഒളവണ്ണ, പെരുമണ്ണ വില്ലേജുകളിലൂടെയാണു ഗ്രീൻഫീൽഡ് ഹൈവേ ജില്ലയിൽ കടന്നു പോകുന്നത്. 700 പേർക്കു നഷ്ടപരിഹാരം നൽകണം. അതിൽ 400 പേർക്കു കിട്ടി. അതിനിടയിലാണു കോഴിക്കോട്ട് വില നിശ്ചയിച്ചത് അധികമാണെന്നു കാണിച്ചു ദേശീയപാത പ്രോജക്ട് ഡയറക്ടർ ആർബിട്രേഷനു പരാതി നൽകിയത്.

കലക്ടർ നിയോഗിച്ച സബ് കലക്ടർ, ഡപ്യൂട്ടി കലക്ടർ എന്നിവരടങ്ങിയ കമ്മിറ്റി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് സമർപ്പിച്ചു. വില നിശ്ചയിച്ചതിൽ അപാകത ഉണ്ടെന്നാണു കണ്ടെത്തൽ. മാനദണ്ഡം കൃത്യമായി പാലിക്കാതെയാണു വില നിശ്ചയിച്ചത്. പ്രദേശത്തെ ഭൂമി വിൽപന രേഖകൾ പരിഗണിച്ചതിലും അപാകത കണ്ടെത്തിയിട്ടുണ്ട്. ഇനി അതെല്ലാം കൃത്യമായി ചെയ്തു പുതിയ വില നിശ്ചയിക്കണം.

പാലക്കാട്ടും മലപ്പുറത്തും നൽകിയ വിലയേക്കാൾ കൂടുതലാണു കോഴിക്കോട്ടു നൽകിയതെന്നു കാണിച്ചാണു ദേശീയപാത അധികൃതർ ആർബിട്രേഷനു പരാതി നൽകിയത്. പരാതി വരും മുൻപു നേരത്തെ നിശ്ചയിച്ച പ്രകാരം കുറേപ്പേർക്കു പണം നൽകിയിട്ടുണ്ട്. ഇനി നിശ്ചയിക്കുന്ന വില നേരത്തേതിനേക്കാൾ കുറവാണെങ്കിൽ നൽകിയ അധികതുക എങ്ങനെ തിരിച്ചു പിടിക്കുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഭൂമിയിലെ കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം അന്നു നൽകിയിട്ടില്ല. അതു ഇനി തീരുമാനം ആകും വരെ നൽകാൻ ഇടയില്ല.

സാധാരണക്കാരെ ബലിയാടാക്കരുത് 
കോഴിക്കോട് ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്കു മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നു എം.കെ.രാഘവൻ എംപി പറഞ്ഞു. ഒരിക്കൽ നഷ്ടപരിഹാരം നിശ്ചയിച്ച് അതു കുറച്ചു പേർക്കു നൽകിയ ശേഷം മാറ്റി നിശ്ചയിക്കാൻ പറയുക തുടങ്ങിയ അധികാരികളുടെ ഉത്തവാദിത്തമില്ലായ്മയിൽ ബലിയാടാകുന്നതു സാധാരണക്കാരായ ജനങ്ങളാണ്. അത് അനുവദിക്കില്ലെന്നു എംപി പറഞ്ഞു.

നഷ്ടപരിഹാരം നൽകണം
മതിയായ നഷ്ടപരിഹാരം എത്രയും പെട്ടെന്നു ലഭ്യമാക്കണമെന്നു ഗ്രീൻ ഫീൽഡ് ഹൈവേ ആക്‌ഷൻ കമ്മിറ്റി കോഴിക്കോട് ചെയർമാൻ കെ.ടി.മൂസ ആവശ്യപ്പെട്ടു. യഥാർഥത്തിൽ ഗ്രീൻഫീൽഡ് ഹൈവേ എന്ന പേരിനു യോജിച്ച സ്ഥലമല്ല ഇവിടെ ഏറ്റെടുക്കുന്നത്. നഗരസമാനമായ സ്ഥലമാണ്.

അതിനനുസരിച്ചുള്ള നഷ്ടപരിഹാരം കിട്ടിയേ മതിയാകൂ. നേരത്തെ പരിഗണിച്ച ആധാരങ്ങളിൽ അപാകതയുണ്ടെന്നാണു പറയുന്നത്. ഇപ്പോൾ ഞങ്ങൾ ഉദ്യോഗസ്ഥർക്കു കാണിച്ചു കൊടുത്ത ആധാരങ്ങളിലെ വില പരിഗണിക്കണം. അതോടെ നഷ്ടപരിഹാരം ഇനിയും ഉയർത്തേണ്ടി വരുമെന്നു മൂസ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com