ADVERTISEMENT

കോഴിക്കോട്∙ സർക്കാർ ഓഫിസുകളിൽ വിവരാവകാശ കമ്മിഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം  ജില്ലകളിലെ പരാതികൾക്കായി കോഴിക്കോട് കലക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ കമ്മിഷൻ നടത്തിയ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"ആദ്യപടിയായി എല്ലാ കലക്ടറേറ്റുകളിലും പിന്നെ തിരഞ്ഞെടുത്ത ഓഫിസുകളിലും കമ്മിഷൻ പരിശോധന നടത്തും. ഏത് സമയത്തും കമ്മിഷണർമാരോ കമ്മിഷൻ നിയോഗിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരോ സർക്കാർ ഓഫിസുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തും. വിവരാവകാശ നിയമം സെക്ഷൻ നാല് പ്രകാരം വിവരങ്ങൾ സ്വയം വെളിപ്പെടുത്തണം എന്നുള്ളത് പല ഓഫിസുകളും പാലിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശമനുസരിച്ചു കമ്മിഷൻ മിന്നൽ സന്ദർശനം നടത്താൻ തീരുമാനിച്ചതെന്ന് കമ്മിഷണർ വ്യക്തമാക്കി.

സർക്കാർ ഓഫിസുകളിലെ ഫയലുകൾ നമ്പർ ഇട്ട്, വിഭാഗം തിരിച്ച്,  പ്രത്യേകം അടുക്കി വെക്കണം. ഫയൽ ഡിസ്പോസൽ കാലാവധി രേഖപ്പെടുത്തൽ, ഡിസ്പോസ് ചെയ്ത ഫയലുകളുടെ ലിസ്റ്റ് സൂക്ഷിക്കൽ, കാലാവധി കഴിഞ്ഞ് നശിപ്പിച്ച ഫയൽ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖ എന്നിവ കൃത്യമായി ഉണ്ടായിരിക്കണം. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ ഓഫിസുകളിലും വേണം. ഒരു കാരണവശാലും ഫയൽ കാണാനില്ല എന്ന മറുപടി വിവരാവകാശ നിയമപ്രകാരം അനുവദിക്കുന്നതല്ലെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി. 

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലും സർക്കാർ ഓഫിസുകളിൽ വേണ്ട വിധം അപേക്ഷകൾ പരിഗണിക്കാതിരിക്കുകയും ഹർജിക്കാർക്ക് കൃത്യസമയത്ത് വിവരം ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നതിനാൽ കമ്മിഷന് മുന്നിൽ എത്തുന്ന അപ്പീലുകളുടെ എണ്ണം വർധിക്കുന്നു. 30 ദിവസത്തിനകം വിവരം ലഭ്യമാക്കിയാൽ മതി എന്ന ധാരണ പല ഓഫിസർമാർക്കുമുണ്ട്. ഇത് ശരിയല്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ മറുപടി കഴിയുന്നത്ര വേഗത്തിൽ നൽകണം എന്നാണ്.

അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം പ്രാരംഭ നടപടി പൂർത്തിയാക്കണം എന്നാണ് നിയമം. എന്നാൽ ചില ഉദ്യോഗസ്ഥർ ഇരുപത്തി ഒൻപതാം ദിവസം ഫയൽ എടുത്ത് കൃത്യമല്ലാത്ത മറുപടി കൊടുക്കുകയാണ്. ഇത് നിയമം അനുവദിക്കുന്നില്ല. വിവരാവകാശ നിയമ പ്രകാരം ഏത് ഓഫിസിലും ഉള്ള വിവരങ്ങൾ ഓഫിസർമാർ സ്വമേധയാ ലഭ്യമാക്കണം,  വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീം പറഞ്ഞു.  പല സ്വകാര്യ ആശുപത്രികളും ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട് എത്തുന്ന രോഗികളെ മറ്റ് അനധികൃത നിബന്ധനകളിലൂടെ ആശുപത്രിയിൽ തന്നെ തളച്ചിടാനുള്ള ശ്രമം നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്മിഷന് പരാതി ലഭിച്ചു. 

ആരോഗ്യവകുപ്പിന്റെയും ഡിഎംഒയുടെയും റിപ്പോർട്ട് പ്രകാരം അത് നിയമവിരുദ്ധമാണ്. അതുകൊണ്ട് ഏതെങ്കിലും ആശുപത്രികളുടെ ഭാഗത്ത് നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ ആ ജില്ലയിലെ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകണം.  നിയമവിരുദ്ധമായി റവന്യു വകുപ്പിൽ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകുന്നതിന് അധികം തുക ഫീസായി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കമ്മിഷന് ലഭിച്ചു. ഈ നിയമവിരുദ്ധ പ്രവർത്തി നടത്തിയ ഉദ്യോഗസ്ഥനെ നിയമ പ്രകാരം ഫൈൻ നൽകി കമ്മിഷൻ ശിക്ഷിച്ചു. വിവരാവകാശ നിയമപ്രകാരം പ്രായോഗികമായി ലഭിക്കാത്ത വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഓഫിസുകളിൽ അനാവശ്യമായി അപേക്ഷകൾ ലഭിക്കുന്നതായി കമ്മിഷൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം അപേക്ഷകൾ ഒഴിവാക്കണമെന്ന് കമ്മിഷൻ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com