ADVERTISEMENT

കോഴിക്കോട്∙ 15 ലക്ഷം രൂപ 'അപ്രത്യക്ഷമാ'യി 7 വർഷമായിട്ടും അന്വേഷണം അനിശ്ചിതത്വത്തിൽ. ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ (എച്ച്ഡിഎസ്) കീഴിലെ ഇംപ്ലാന്റ് ഉപകരണങ്ങൾ വിൽക്കുന്ന സർജിക്കൽ ഷോപ്പിൽ നിന്ന് 2018ൽ 6 ലക്ഷവും 2019 ജൂലായ് നാലിന് 9,07,000 രൂപയും ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ട കേസിന്റെ അന്വേഷണം വഴിമുട്ടി. നഷ്ടപ്പെട്ടത് തങ്ങളുടെ പണമല്ലെന്നാണ് പിന്നീടു നടന്ന എച്ച്ഡിഎസ് യോഗത്തിൽ മെഡിക്കൽ കോളജ് അധികൃതർ സ്വീകരിച്ച നിലപാട്. അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. മെഡിക്കൽ കോളജ് പൊലീസും വിജിൻലൻസും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പുമില്ല.  2017ൽ 6 ലക്ഷം നഷ്ടപ്പെട്ടതു സംബന്ധിച്ച് കേസ് പോലും എടുത്തിട്ടില്ല. 9 ലക്ഷം മോഷണം പോയ കാലത്ത് സർജിക്കൽ ഷോപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അക്കൗണ്ടന്റ്, ബിൽ കലക്ടർ, സീനിയർ ഫാർമസിസ്റ്റ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. എച്ച്ഡിഎസ് ഓഫിസിലെ 6 പേരെ നുണ പരിശോധനയ്ക്കു വിധേയരാക്കാൻ കോടതി അനുമതി നൽകിയെങ്കിലും പിന്നീട് നടപടികൾ മുന്നോട്ടു പോയില്ല. 2021 മാർച്ചിൽ പ്രതികളെ കണ്ടെത്താനായില്ല എന്ന് രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ച് കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് സമർപിച്ചു. 

വിജിലൻസ് അന്വേഷണം 
സർക്കാർ ജീവനക്കാർ ഉൾപ്പെട്ട കേസാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണത്തിനു സമാന്തരമായി വിജിലൻസും അന്വേഷണം നടത്തി. വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഉത്തരമേഖലാ കോഴിക്കോട് യൂണിറ്റ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ റിപ്പോർട്ടായി 2022 ഒക്ടോബർ 21ന് തിരുവനന്തപുരത്ത് ആഭ്യന്തര വകുപ്പിന് സമർപിച്ചിട്ടുണ്ടെന്ന് വിജിലൻസ് സൂപ്രണ്ട് പറഞ്ഞു. കേസിന്റെ ചുരുളഴിയാൻ വീണ്ടും അന്വേഷണം നടത്തി പ്രതികൾ സർക്കാർ ജീവനക്കാരാണെങ്കിൽ വിജിലൻസും പുറത്തുള്ളവരാണെങ്കിൽ പൊലീസും അന്വേഷണം ഏറ്റെടുക്കണമെന്ന് ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഒന്നര വർഷത്തിലേറെയായിട്ടും ഡയറക്‌ടേറ്റിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു. അന്തിമ റിപ്പോർട്ട് ലഭ്യമായില്ലെന്ന് കേസ് അന്വേഷിക്കുന്നത് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഉത്തരമേഖലാ കോഴിക്കോട് യൂണിറ്റാണ്. ഇതിൻമേൽ അന്തിമ റിപ്പോർട്ട് ഇതുവരെ ലഭ്യമായില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ജനതാദൾ (എസ്) ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.അനിൽകുമാറിന് എച്ച്ഡിഎസ് ഓഫിസിൽ നിന്ന് ലഭിച്ച മറുപടിയിൽ അറിയിച്ചിരിക്കുന്നത്.

മോഷണം നടന്നത് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഷോപ്പിൽ 
അതതു ദിവസത്തെ കലക്‌ഷൻ സീനിയർ ഫാർമസിസ്റ്റും അക്കൗണ്ടന്റും ബിൽ കലക്ടറും കൂടി ഓഫിസിലെ അലമാരയിലെ ലോക്കറിൽ വച്ച് പൂട്ടുന്നതാണ് രീതി. ലോക്കറിന്റെ ഓരോ താക്കോൽ വീതം ആശുപത്രിയിലെ ലേ സെക്രട്ടറിയും അക്കൗണ്ടന്റുമാണ് സൂക്ഷിക്കുന്നത്. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഷോപ്പിൽ പുറത്തുനിന്ന് ആരെങ്കിലും വന്ന് മോഷണം നടത്താനുള്ള സാധ്യത കുറവാണ്. സർജിക്കൽ ഉപകരണങ്ങളും ഇംപ്ലാന്റുകളും വാങ്ങാനുള്ള തുക എച്ച്ഡിഎസ് സർജിക്കൽ ഷോപ്പിൽ മുൻകൂർ അടയ്ക്കണം. ഈ തുക അക്കൗണ്ടിൽ ചേർക്കാതെ സൂക്ഷിക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം അനുയോജ്യമായ ഇംപ്ലാന്റുകൾ എടുത്ത് മറ്റുള്ളവ തിരിച്ചേൽപിക്കുമ്പോൾ ബാക്കി പണം മടക്കി നൽകേണ്ടതിനാൽ പിന്നീടാണ് ഈ തുക ബാങ്കിൽ നിക്ഷേപിക്കുക. മോഷണം നടക്കുമ്പോൾ 2 ദിവസത്തെ കലക്‌ഷൻ തുകയാണ് ലോക്കറിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com