ADVERTISEMENT

കോഴിക്കോട്∙ ആരോഗ്യ, വിനോദസഞ്ചാര, തുറമുഖ, വ്യവസായ മേഖലകളിലൂടെ സംസ്ഥാന ബജറ്റിൽ കോഴിക്കോട് ജില്ല തിളങ്ങി. ജെൻഡർ പാർക്ക് വികസനത്തിന് 9 കോടി രൂപയാണ് അനുവദിച്ചത്. കുറ്റ്യാടി ജലസേചന പദ്ധതിയിൽ ചക്കിട്ടപാറ അഡീഷനൽ എക്സ്റ്റൻഷൻ സ്‌കീമിന് 7 കോടി രൂപയും അനുവദിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ (ഇംഹാൻസ്) വിവിധ പ്രവർത്തനങ്ങൾക്ക് 3.60 കോടി രൂപ അനുവദിച്ചു.

കോഴിക്കോട് ഉൾപ്പെടെ 3 മെഡിക്കൽ കോളജുകളിലെ കാൻസർ വിഭാഗം ശക്തിപ്പെടുത്തുന്നതിന് 14 കോടി രൂപ അനുവദിച്ചത് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനമാണ്. കുതിരവട്ടം ഉൾപ്പെടെ 3 മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് 6.60 കോടി രൂപയും കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ സ്‌പോർട്‌സ് ഇൻജുറി ട്രീറ്റ്‌മെന്റ് ഡിവിഷനും സ്‌പോർട്‌സ് പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് ഡിവിഷനും സ്ഥാപിക്കാൻ ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തി. കോഴിക്കോട് ഉൾപ്പെടെ 4 റീജനൽ ലബോറട്ടറികളുടെ നവീകരണത്തിന് 7 കോടി രൂപ അനുവദിച്ചു.

ബേപ്പൂർ ഉൾപ്പെടെ 5 തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 39.20 കോടി രൂപയും കോഴിക്കോട് ഉൾപ്പെടെ 11 ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 കോടി രൂപയും അനുവദിച്ചു. കുറ്റ്യാടി ഉൾപ്പെടെ 7 പദ്ധതികളിലെ കനാലുകളുടെ നവീകരണത്തിന് 11.10 കോടി രൂപയും അനുവദിച്ചു.

രാമനാട്ടുകര ഉൾപ്പെടെ 3 വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 17 കോടി രൂപ അനുവദിച്ച ബജറ്റിൽ ബേപ്പൂർ ഉൾപ്പെടെ 4 കേന്ദ്രങ്ങളിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ, വിശ്രമകേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, ചെറുവിനോദത്തിനുള്ള ഇടങ്ങൾ, മോട്ടലുകൾ ഉൾപ്പെടുന്ന മിനി മറീനകൾ, യാട്ട് ഹബുകൾ എന്നിവ വികസിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട്, ബേപ്പൂർ ഉൾപ്പെടെ 11 കേന്ദ്രങ്ങളിൽ കൺവൻഷൻ സെന്ററുകൾ നിർമിക്കാൻ 50 കോടി രൂപ വകയിരുത്തി.

തദ്ദേശ സ്ഥാപനങ്ങളെ സഹകരിപ്പിച്ചാണ് ഈ പദ്ധതി തയാറാക്കുക. ചാലിയം ഫിഷ് ലാൻഡിങ് സെന്റർ നിർമാണത്തിന് 15 കോടി രൂപ അനുവദിച്ച ബജറ്റിൽ ബേപ്പൂർ മണ്ഡലത്തിൽ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കടലുണ്ടി പഞ്ചായത്തിനും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾക്കുമായി 2 കോടി രൂപയും അനുവദിച്ചു. ബേപ്പൂർ ആയുർവേദാശുപത്രി കെട്ടിട നിർമാണത്തിന് ഒരു കോടി രൂപയും അനുവദിച്ചു. തിരുവണ്ണൂർ ചിറ പൈതൃക പദ്ധതിക്ക് 5 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 

കോഴിക്കോട്  മെട്രോ  വീണ്ടും സജീവം
കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതികളുമായി മുന്നോട്ടു പോകാനാണു സർക്കാർ തീരുമാനമെന്നു മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതി വൈകാതെ ലഭിക്കും. മേജർ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് പ്രത്യേകമായി നീക്കിവച്ച തുകയിൽനിന്ന് മേൽപറഞ്ഞ പദ്ധതികളുടെ ചെലവിലേക്ക് തുക അനുവദിക്കുമെന്നും പറഞ്ഞു.

നേരത്തേ പ്രഖ്യാപിക്കുകയും നടപടികൾ പുരോഗമിക്കുകയും ചെയ്യുന്ന ചക്കിട്ടപാറ മുതുകാട് ടൈഗർ സഫാരി പാർക്കിന് ഫണ്ട് അനുവദിച്ചില്ലെങ്കിലും പെരുവണ്ണാമൂഴി റേഞ്ചിലെ 120 ഹെക്ടറിൽ ടൈഗർ സഫാരി പാർക്ക് തുടങ്ങുമെന്നും ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള ഒന്നായി കേന്ദ്രത്തെ വികസിപ്പിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കോഴിക്കോടിനെ  അവഗണിച്ചു:  യുഡിഎഫ് 
കോഴിക്കോട്∙ ജില്ലയെ പരിപൂർണമായും അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ക്ഷയിച്ചു കൊണ്ടിരിക്കുന്ന നാളികേര രംഗത്തെ ഉത്തേജിപ്പിക്കാൻ പ്രത്യേക പരിപാടികളൊന്നുമില്ലെന്നും യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു. 

ആശാവഹം, ആശ്വാസം:  വ്യാപാരി വ്യവസായ ഏകോപന സമിതി
കോഴിക്കോട്∙ ചെറുകിട വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ സർക്കാർ മനസ്സിലാക്കിയത് ആശാവഹമാണെന്നും ജിഎസ്ടിക്കു മുമ്പുള്ള നികുതി കുടിശികയ്ക്ക് ആംനസ്റ്റി സ്കീം പ്രഖ്യാപിച്ചത് ഉപകാരപ്രദമാണെന്നും വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹികളായ അഷ്റഫ് മൂത്തേടത്ത്, ജിജി കെ.തോമസ്, വി.സുനിൽകുമാർ എന്നിവർ പറഞ്ഞു.

ലാവ്‌ലിൻ‌ മോഡൽ ഗൂഢാലോചന: ആർഎംപിഐ
കോഴിക്കോട്∙ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയും പൊതുസംവിധാനങ്ങളും കുത്തകകൾക്കു തുറന്നു കൊടുക്കുന്ന സ്വകാര്യവൽക്കരണ പദ്ധതികളാണ് ബജറ്റിന്റെ മുഖമുദ്രയെന്ന് ആർഎംപിഐ. പൊതുവിദ്യാഭ്യാസരംഗവും ആരോഗ്യ മേഖലയും സ്വകാര്യ മേഖലയുമായി കൂട്ടിയിണക്കുന്നതിന്റെ ഗൂഢാലോചനയാണ് ബജറ്റ് നിർദേശങ്ങളിൽ പതിയിരിക്കുന്നത്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ  ലാവ്‌ലിൻ കമ്പനിയുമായുണ്ടാക്കിയ പിരിവിന്റെ മാതൃക അദ്ദേഹം മുഖ്യമന്ത്രിയായതോടെ കേരളത്തിൽ പൂത്തുലയുന്നതായാണ് കാണുന്നതെന്നും ആർഎംപിഐ ആരോപിച്ചു. 

സ്വകാര്യ ബജറ്റ്:  വനിതാ ലീഗ് 
കോഴിക്കോട്∙ പൊതുമേഖലയെ ഉപേക്ഷിച്ചു ബജറ്റിൽ സ്വകാര്യമേഖലയ്ക്ക്  ഊന്നൽ നൽകിയതിലൂടെ സ്വന്തം പ്രത്യയശാസ്ത്രത്തെപ്പോലും കയ്യൊഴിയേണ്ട ഗതികേടിലാണ് ഇടതുമുന്നണിയെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.നൂർബീനാ റഷീദ് പറഞ്ഞു.

അപമാനം:  അധ്യാപക പരിഷത്ത് 
കോഴിക്കോട്∙ അധ്യാപകർക്കും സംസ്ഥാന ജീവനക്കാർക്കും 2021 ജനുവരി മുതൽ അനുവദിക്കേണ്ട 21% ക്ഷാമബത്ത കുടിശികയിൽ 2%  മാത്രം അനുവദിച്ചത് അധ്യാപകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അധ്യാപക പരിഷത്ത് കുറ്റപ്പെടുത്തി.

സ്വാഗതം : മലബാർ  ഡവലപ്മെന്റ് കൗൺസിൽ
കോഴിക്കോട്∙ സംസ്ഥാന ബജറ്റ് നിർദേശങ്ങൾ പൊതുവേ സ്വാഗതാർഹമാണെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്തയോഗം വിലയിരുത്തി. എം.കെ.അയ്യപ്പൻ അധ്യക്ഷത വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com