കക്കയം ടൂറിസ്റ്റ് കേന്ദ്രം അടഞ്ഞുതന്നെ
Mail This Article
കൂരാച്ചുണ്ട് ∙ വന്യമൃഗശല്യത്തെ തുടർന്ന് മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കഴിഞ്ഞ 18 ദിവസമായി അടച്ചിട്ടത് തുറക്കാൻ അധികൃതർ നടപടിയെടുക്കാത്തത് കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിനു തിരിച്ചടിയാകുന്നു.കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം അധികൃതരും, ഇക്കോ ടൂറിസം സെന്ററിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വർഷങ്ങളായുള്ള ഉടക്കാണു പ്രധാന പ്രശ്നം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം നടത്തി പ്രശ്നപരിഹാരത്തിന് എംഎൽഎ ഉൾപ്പെടെ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും പരാതി ഉയർന്നു.
ജനുവരി 20ന് കക്കയം ഹൈഡൽ ടൂറിസം സെന്ററിൽ, ടൂറിസ്റ്റുകളായ അമ്മയെയും, കുഞ്ഞിനെയും കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്നാണ് ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചിട്ടത്. കക്കയം വനമേഖലയിൽ കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ നിലവിലുള്ളതാണ്. ഈ വന്യമൃഗങ്ങൾ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ മുൻകരുതൽ നടപടിയാണ് ആവശ്യം. കെഎസ്ഇബി, വനം വകുപ്പുകൾ ടൂറിസ്റ്റ് കേന്ദ്രം തുറക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതും, പ്രശ്നത്തിൽ സർക്കാർ മൗനം പാലിക്കുന്നതും ടൂറിസം സാധ്യതകൾക്ക് തിരിച്ചടിയാകുന്നുണ്ട്.
മലബാറിൽ സ്പീഡ് ബോട്ട് യാത്രാസൗകര്യമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തെ അടച്ചുപൂട്ടിക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്നു ഹൈഡൽ ടൂറിസം അധികൃതരും പറയുന്നു.വനം വകുപ്പ് 40 രൂപ ടിക്കറ്റ് ഇനത്തിൽ ടൂറിസ്റ്റുകളിൽ നിന്ന് ഈടാക്കിയിട്ടും സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷയോ ഒരുക്കുന്നില്ലെന്ന ആക്ഷേപം ഉണ്ട്.ഹൈഡൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ 20 രൂപയും വിനോദ സഞ്ചാരികൾ നൽകുന്നതോടെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ രണ്ട് ടിക്കറ്റാണ് ഈടാക്കുന്നതെന്ന പരാതിക്കും വർഷങ്ങളായി പരിഹാരമില്ല.ടൂറിസ്റ്റ് കേന്ദ്രം അടച്ചതോടെ ഇക്കോ ടൂറിസം സെന്ററിലെ 19 താൽക്കാലിക ജീവനക്കാരുടെ ജീവിതമാർഗം വഴിമുട്ടി. ഹൈഡൽ ടൂറിസം ജീവനക്കാരും പ്രതിസന്ധിയിലാണ്. ടൂറിസ്റ്റുകളുടെ വരവ് നിലച്ചതു കക്കയത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ടാക്സി, ഓട്ടോറിക്ഷ തൊഴിലാളികൾക്കും കനത്ത തിരിച്ചടിയാണ്.