ADVERTISEMENT

കോഴിക്കോട്∙ താമരശ്ശേരി ടൗണിലെ റന ഗോൾഡ്, ഈങ്ങാപ്പുഴയിലെ കുന്നുമ്മൽ ജ്വല്ലറി എന്നിവിടങ്ങളിൽ കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. പൂനൂർ പാലം തലക്കൽ നവാഫ്‌ (27) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ താമരശ്ശേരി പള്ളിപ്പുറം വാടക ക്വാർട്ടേഴ്സിൽ നിന്നും കോഴിക്കോട് റൂറൽ എസ്പി അർവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളും സഹോദരൻ നിസാറും മറ്റൊരു സുഹൃത്തും ചേർന്നാണ് കവർച്ച നടത്തിയത്.

റന ഗോൾഡിൽ നിന്നു കവർന്ന 157 ഗ്രാം സ്വർണം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ജനുവരി 24ന് പുലർച്ചെയാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും നൂറു മീറ്റർ അകലെയുള്ള റന ഗോൾഡിൽ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ ചുമർ തുരന്ന് ഉള്ളിൽ കയറിയ സംഘം സിസിടിവി ക്യാമറയിൽ പെയിന്റ് സ്പ്രേ ചെയ്ത ശേഷം ലോക്കർ തകർത്ത് 45 പവനോളം സ്വർണാഭരണങ്ങൾ കവർന്നു. പ്രതികൾ നാലു മണിക്കൂറോളം ജ്വല്ലറിക്കുള്ളിൽ ചെലവഴിച്ചു.

താമരശ്ശേരി മുതൽ കോഴിക്കോട്, കൊണ്ടോട്ടി വരെ 100 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും പ്രതികളെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. തുടർന്ന് താമരശ്ശേരിയിലുള്ള മുൻകുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിനിടെ, നവാഫിന്റെ കുടുംബം താമരശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്നതായി കണ്ടെത്തി. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ പ്രതി പെട്ടെന്ന് വീട് ഒഴിഞ്ഞുപോയത് സംശയത്തിനിടയാക്കി. നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്നിലും സഹോദരന്മാരും മാതാവും താമരശ്ശേരി ടൗണിലുള്ള ക്വാർട്ടേഴ്സിലുമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

ഡിസംബർ 28ന് രാത്രിയാണ് ഇതേ സംഘം ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മൽ ജ്വല്ലറിയിൽ കവർച്ച നടത്തിയത്. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു ഉള്ളിൽ കയറിയായിരുന്നു കവർച്ച. ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ 500 ഗ്രാം വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും മോഷ്ടിച്ചു. 2020ൽ താമരശ്ശേരിയിൽ മൊബൈൽ ഫോൺ മോഷ്ടിച്ചതിനു നവാഫ്‌ ഒരു മാസം ജയിലിൽ കിടന്നിരുന്നു. ഇയാളും സഹോദരനും ചേർന്ന് താമരശ്ശേരി കൊരങ്ങാട് കെപി ചിപ്സ് എന്ന കട നടത്തുകയാണ്. പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും വേണ്ടിയാണു കവർച്ച നടത്തിയത്.

താമരശ്ശേരി ഡിവൈഎസ് പി.പി.പ്രമോദിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ കെ.ഒ.പ്രദീപ്, എ.സായൂജ് കുമാർ, എസ്ഐമാരായ കെ.എസ്.ജിതേഷ്, രാജീവ്‌ ബാബു, പി.ബിജു, ഷിബിൽ ജോസഫ്, പി.ഷാജി, എഎസ്ഐമാരായ വി.അഷ്‌റഫ്‌, ടി.സജീവ്, എസ്.ഡി.ശ്രീജിത്ത്‌, ഹരിദാസൻ, സീനിയർ സിപിഒമാരായ എൻ.എം.ജയരാജൻ, പി.പി.ജിനീഷ്, കെ.കെ.അജിത്, കെസിൻജിത്, ഷൈജു, പി.പി.ഷിനോജ്, രാകേഷ്, സൈബർസെൽ അംഗങ്ങളായ എസ്.ഐ. സത്യൻ കാരയാട്, ശ്രീജിത്ത്‌, റിജേഷ്, ടി.നൗഷാദ്, ഷിബിൻ, ജുറൈജ്, ലിനീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com