ADVERTISEMENT

കോഴിക്കോട് ∙ കെഎസ്ഇബിക്ക് കക്കയം പവർഹൗസിന്റെ പെൻസ്റ്റോക്ക് നിർമിക്കുന്നതിനായി ഭൂമി വിട്ടുകൊടുത്ത 5 കുടുംബങ്ങൾക്ക് 18 വർഷമായി നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നു പരാതി. കൂരാച്ചുണ്ട് വില്ലേജിലെ കക്കയം മലവാരത്തിൽ താമസിക്കുന്ന പൂവത്തിങ്കൽ പ്രജീഷ്, കൂവപ്പൊയ്കയിൽ ലീല, കുറുമുട്ടത്ത് മാത്യു, പൂവത്തിങ്കൽ ത്രേസ്യാമ്മ, കുറുമുട്ടത്ത് ജോസ് എന്നിവരുടെ ഒന്നരയേക്കർ ഭൂമിയാണ് 2005ൽ കെഎസ്ഇബി ഏറ്റെടുത്തത്. 

ഈ സമയത്ത് വനം വകുപ്പ് ഈ ഭൂമിയിൽ അവകാശവാദം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഭൂ ഉടമകൾക്ക് സ്ഥലത്തിന്റെ വില നൽകാതെ മേൽ ആദായങ്ങൾക്ക് നാമമാത്ര വിലയാണ് കെഎസ്ഇബി നൽകിയത്. ഭൂമിയുടെ വില കെഎസ്ഇബി വനം വകുപ്പിനു നൽകുകയും ചെയ്തു. എന്നാൽ 2018ൽ ഈ ഭൂമിയുടെ അവകാശവാദം തെറ്റായി സംഭവിച്ചതാണെന്ന് വനം വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതു പ്രകാരം ഈ കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശ രേഖകളും ലഭിച്ചതാണ്.

എന്നാൽ ഇതിനു ശേഷവും കെഎസ്ഇബി ഈ ഭൂമിക്ക് ലീസ് വാടക തുടർന്നു പോന്നു. ഇതു റദ്ദാക്കുന്നതിനായി വനം മന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഇടപെട്ട് വാടക റദ്ദാക്കി ഉത്തരവ് ഇറക്കി. ഈ ഉത്തരവ് കെഎസ്ഇബിക്ക് കൈമാറിയിട്ട് 2 വർഷം ആകാറായിട്ടും കെഎസ്ഇബി തങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം തരുന്നില്ലെന്നാണ് പരാതിക്കാരി കൂവപ്പൊയ്കയിൽ ലീല പറയുന്നത്. മുഖ്യമന്ത്രിയുടെ അദാലത്തിലും കലക്ടറുടെ അദാലത്തിലും പ്രശ്ന പരിഹാരവുമായി ഈ കുടുംബങ്ങൾ പോയിരുന്നെങ്കിലും ഇതുവരെ പ്രശ്നത്തിനു പരിഹാരം ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com