ADVERTISEMENT

കോടഞ്ചേരി∙ പഞ്ചായത്തിലെ നാരങ്ങാത്തോട്ടിൽ ഇരുവഞ്ഞിപ്പുഴയിലെ പ്രകൃതി മനോഹരമായ പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് നടപടികളില്ല. ദിനംപ്രതി നൂറു കണക്കിന് സഞ്ചാരികൾ എത്തുന്ന പതങ്കയത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

അപകട സാധ്യത ഏറെയുള്ള വലിയ 3 കയങ്ങളും ഒരു വെള്ളച്ചാട്ടവുമുള്ള പതങ്കയത്ത് സഞ്ചാരികൾക്ക് ആവശ്യമായ ഒരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. കയങ്ങളിൽ അപകടത്തിൽ പെട്ട് ഇതുവരെ 23 പേരുടെ ജീവൻ നഷ്ടപ്പെട്ടു. എന്നിട്ടും സുരക്ഷാ ക്രമീകരണം ഒരുക്കാത്തതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.

പുഴയും കയങ്ങളും പാറകൾ നിറഞ്ഞ പ്രദേശമാണ്. കരിങ്കൽ പാറകൾ മാത്രമുള്ള പുഴയിലും കയങ്ങളിലും അടിത്തട്ടിൽ മണ്ണും ചെളിയും ഇല്ലാത്ത തണുപ്പ് കൂടിയ തെളിഞ്ഞ വൃത്തിയുള്ള വെള്ളമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മഴക്കാലങ്ങളിൽ പുഴയിൽ വെള്ളം ഉയരുമ്പോൾ മാത്രമേ ഇവിടെ പുഴയിലും കയങ്ങളിലും ശക്തമായ ഒഴുക്ക് ഉണ്ടാകാറുള്ളൂ വേനലിൽ ഒഴുക്കില്ലാത്ത പുഴയും വിശാലമായ കയങ്ങളും ശാന്ത സുന്ദരമാണ്.

സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് തയാറാകാത്ത അധികൃതർ അപകട മരണങ്ങൾ ഉണ്ടാകുമ്പോൾ ആകെ ചെയ്യുന്നത് ഇവിടേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിക്കുക മാത്രമാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിനു തൊട്ടടുത്താണ് പതങ്കയം ടൂറിസ്റ്റ് കേന്ദ്രം.

അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കീഴിൽ പതങ്കയം ടൂറിസ്റ്റ് കേന്ദ്രവും കൂടി ഉൾപ്പെടുത്തി കൂടുതൽ ലൈഫ് ഗാർഡുകളെ പതങ്കയത്ത് നിയമിക്കുകയും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ചെയ്യാൻ ടൂറിസം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുന്നത്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നുണ്ട്. ആദ്യഘട്ടമായി സ്വകാര്യ വ്യക്തിയിൽ നിന്ന് 6 സെന്റ് ഭൂമി ലഭ്യമാക്കി പതങ്കയത്ത് പുഴയോരത്ത് ടേക്ക് എ ബ്രേക്ക് കംഫർട്ട് സ്റ്റേഷൻ 25 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമിക്കുന്നതിനു നടപടി സ്വീകരിച്ചു. ഇരുവഞ്ഞിപ്പുഴയിൽ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒരു കോടി രൂപ ചെലവഴിച്ച് തൂക്കുപാലം നിർമിക്കുന്നതിനു സംസ്ഥാന ടൂറിസം വകുപ്പിന്റെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ചാലഞ്ചിൽ പതങ്കയം ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും പുഴയിൽ ഇറങ്ങുന്നവർക്ക് ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതിനും സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും പ്രദേശവാസികളെ ഉൾപ്പെടുത്തി പതങ്കയം സംരക്ഷണ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പതങ്കയം പ്രദേശത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപയും പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.

പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പതങ്കയം ടൂറിസ്റ്റ് കേന്ദ്രം ഏറ്റെടുക്കണം. ലൈഫ് ഗാർഡുകളെ നിയമിക്കണം. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com