കുറ്റ്യാടി ജലസേചന പദ്ധതി ഇടതുകര കനാൽ തുറന്നു
Mail This Article
ചക്കിട്ടപാറ ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ ഇന്നലെ രാവിലെ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി. പെരുവണ്ണാമൂഴി ഡാമിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിലുള്ള മെയിൻ കനാൽ പട്ടാണിപ്പാറ ഭാഗത്തു നിന്നാണ് ഇടതുകര കനാലിലേക്ക് വെള്ളം ഇന്നലെ രാവിലെ 9 മണിക്ക് തുറന്നുവിട്ടത്.കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലേക്കു ഇടതുകര കനാലിൽ നിന്നുമാണ് വെള്ളം എത്തുന്നത്. ജലം കായണ്ണയിൽ എത്തിച്ച് അവിടെ നിന്നും ഷട്ടർ തുറന്ന് കക്കോടി ബ്രാഞ്ച് കനാലിലേക്ക് ഇന്നലെ തന്നെ വെള്ളമെത്തി.
പെരുവണ്ണാമൂഴി ഡാമിൽ നിന്നും ഇന്നലെ ഷട്ടർ 40 സെന്റിമീറ്റർ തുറന്നാണ് ഇരുകനാലുകളിലും വെള്ളം എത്തിച്ചത്. ഡാമിലെ ജലനിരപ്പ് 39.25 മീറ്റർ ആണ്. ഡാമിൽ 38.44 മീറ്റർ ആണ് സ്പിൽവേ ലെവൽ. വലതുകര കനാൽ കഴിഞ്ഞ 6ന് തുറന്ന് വടകര അഴിയൂർ ബ്രാഞ്ച് കനാലിൽ വെള്ളം എത്തിക്കഴിഞ്ഞു. കനാലിൽ നിന്നു മണ്ണും ചെളിയും നീക്കം ചെയ്തതിനാൽ ഇത്തവണ വെള്ളത്തിന്റെ ഒഴുക്ക് വേഗത്തിലായിട്ടുണ്ട്. വരും ദിവസങ്ങളിൽ ബ്രാഞ്ച് കനാലുകൾ, ഡിസ്ട്രിബ്യൂട്ടറി, സബ് ഡിസ്ട്രിബ്യൂട്ടറികളിലും വെള്ളം എത്തുന്നതോടെ പദ്ധതി പൂർണമായും പ്രവർത്തനസജ്ജമാകും. കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ യു.കെ.ഗിരീഷ്കുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.