ADVERTISEMENT

രാമനാട്ടുകര ∙ കൈവിട്ട ‘ആടുജീവിതം’ തിരിച്ചു കിട്ടിയതിനൊപ്പം നീതികേടിനെതിരായ പോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിലാണ് അത്താഉ റഹ്മാൻ. യാത്രയ്ക്കിടെ ബസ് ജീവനക്കാരന്റെ മോശം പെരുമാറ്റത്തിൽ നഷ്ടമായ പ്രിയ പുസ്തകം പൊലീസ് ഇടപെടലിൽ തിരിച്ചു കിട്ടി.

ജെഡിടി ഇസ്‌ലാം ആർട്സ് ആൻഡ് സയൻസ് കോളജ് ബികോം വിദ്യാർഥി ആലുവ മാറമ്പള്ളി ശ്രീഭൂതപുരം പുത്തൻപുരയിൽ അത്താഉ റഹ്മാന്റെ പുസ്തകമാണ് യാത്രയ്ക്കിടെ ബസ് കണ്ടക്ടർ പുറത്തേക്ക് എറിഞ്ഞത്. കഴിഞ്ഞ ദിവസം സുഹൃത്ത് മുഹമ്മദ് റൈഹാനൊപ്പം രാമനാട്ടുകരയിൽ നിന്നു ടിപി ബ്രദേഴ്സ് ബസിൽ കരിപ്പൂരിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

യാത്രയ്ക്കിടെ വായിക്കാൻ ബെന്യാമിന്റെ ‘ആടുജീവിതം’ നോവൽ കയ്യിൽ കരുതിയിരുന്നു. ബസിൽ തിരക്കായപ്പോൾ പുസ്തകം സീറ്റിനു മുകളിലെ റേക്കിൽ വച്ചു. ഓട്ടത്തിനിടെ ഇതു താഴേക്കു വീണു മറ്റൊരു യാത്രക്കാരന്റെ ദേഹത്തു തട്ടിയെന്നു പറഞ്ഞാണ് വൈദ്യരങ്ങാടിക്ക് സമീപം കണ്ടക്ടർ പുറത്തേക്ക് എറിഞ്ഞത്. 

ഇതു കണ്ടു ചോദിച്ചപ്പോൾ അത്താഉ റഹ്മാനെയും സുഹൃത്തിനെയും ബസിൽ നിന്നു ഇറക്കിവിട്ടു. ഇക്കാര്യം സമീപത്തുണ്ടായിരുന്ന ഹൈവേ പൊലീസിൽ അറിയിച്ചു. അവരുടെ നിർദേശ പ്രകാരം ഫറോക്ക് പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് ഇടപെട്ടു ബസ് ജീവനക്കാരെ വിളിച്ചു വരുത്തി പുതിയ പുസ്തകം വാങ്ങിപ്പിച്ചു. സ്റ്റേഷനിൽ ഏൽപിച്ച വിവരം അറിയിച്ചതോടെ അത്താഉ റഹ്മാൻ എത്തി നോവൽ ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com