ADVERTISEMENT

മുക്കം∙ ഒന്നാം നിലയിലൊതുങ്ങി വികസനം വഴിമുട്ടി അഗസ്ത്യൻമൂഴിയിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം. ബജറ്റിൽ തുക വകയിരുത്തിയിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടിയില്ല. കെട്ടിട സൗകര്യമില്ലാത്തതിന്റെ പേരിൽ കൃഷി ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും ക്ഷീര വികസന വകുപ്പ് ഓഫിസും മുക്കത്തിന് നേരത്തെ നഷ്ടപ്പെട്ടു.

സർക്കാർ ഓഫിസുകൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോഴാണു മിനി സിവിൽ സ്റ്റേഷൻ നവീകരണം അനന്തമായി നീളുന്നത്.  പുതിയ ഓഫിസുകൾ മുക്കത്തിനു ലഭിച്ചാലും ഓഫിസ് സൗകര്യമില്ലാത്ത അവസ്ഥയിൽ നഷ്ടപ്പെടാൻ സാധ്യതയേറെയാണ്. ഏറെ ഒച്ചപ്പാടുകൾക്കും സമരങ്ങൾക്കും ശേഷമാണ് അഗസ്ത്യൻമൂഴിയിൽ സിവിൽ സ്റ്റേഷൻ യാഥാർഥ്യമായത്.

മുക്കത്ത് വാടക കെട്ടിടങ്ങളിൽ അസൗകര്യങ്ങൾക്ക് നടുവിൽ കഴിഞ്ഞിരുന്ന സബ് ട്രഷറി ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, കൃഷി ഭവൻ, സബ് റജിസ്ട്രാർ ഓഫിസ് എന്നിവ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. ഐസിഡിഎസ് സൂപ്പർവൈസറുടെ കാര്യാലയം ഇപ്പോഴും മുക്കത്ത് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

കൂടുതൽ സർക്കാർ ഓഫിസുകൾ സിവിൽ സ്റ്റേഷനിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് നിലവിലത്തെ സാഹചര്യത്തിൽ സൗകര്യമില്ല. രണ്ടാം നില നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. 2023 24 വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയെങ്കിലും തുടർനടപടികളില്ല. ഇത്തവണത്തെ ബജറ്റിൽ തുക കാണുന്നുമില്ല.

മുക്കത്ത് കെഎസ്എഫ്ഇയുടെ ഓഫിസും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കൊടുവള്ളി ജോയിന്റ് ആർടി ഓഫിസ് വിഭജിച്ച് മുക്കം കേന്ദ്രമായി പുതിയ ഓഫിസ് വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇത് വന്നാലും ഓഫിസ് സൗകര്യം കണ്ടെത്തേണ്ടി വരും. 

കൃഷി ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം വർഷങ്ങൾക്ക് മുമ്പ് സ്ഥലമില്ലാത്തതിന്റെ പേരിൽ മുക്കത്തു നിന്ന് കുന്നമംഗലത്തേക്ക് മാറ്റി. ക്ഷീര വികസന വകുപ്പ് ഓഫിസും കുന്നമംഗലത്തേക്ക് അടുത്തിടെ മാറ്റി. കോടികൾ ചെലവഴിച്ച് നിർമിച്ച സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ആകെ 4 സർക്കാർ ഓഫിസുകൾ മാത്രം പ്രവർത്തിക്കാനാണു സൗകര്യമുള്ളത്.

ലിന്റോ ജോസഫ് എംഎൽഎ
അഗസ്ത്യൻമൂഴിയിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് രണ്ടാം നില നിർമിക്കുന്നതിന് സർക്കാരിനു പദ്ധതി സമർപ്പിച്ചതായി ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. പുതിയ ഓഫിസുകൾ മുക്കത്തേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുന്നു. മുക്കം കേന്ദ്രമായി ജോയിന്റ് ആർടിഒ ഓഫിസ് വരുന്നതിന് ശ്രമിക്കുന്നു. മരാമത്ത് വകുപ്പിന്റെ ഓഫിസും ആലോചനയിലാണ്. ഇതിനെല്ലാം മിനി സിവിൽ സ്റ്റേഷൻ നവീകരിച്ച് സൗകര്യങ്ങൾ ഒരുക്കും.

യു.പി.അബ്ദുൽ  റസാഖ് റിട്ട.പ്രധാനാധ്യാപകൻ
മിനി സിവിൽ സ്റ്റേഷൻ വന്നപ്പോൾ ഏറെ പ്രതീക്ഷകളായിരുന്നു. പക്ഷേ, 4 ഓഫിസുകൾ മാത്രം പ്രവർത്തിക്കുന്നതിനേ സൗകര്യമുള്ളൂ. ഇനിയും സർക്കാർ ഓഫിസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സിവിൽ സ്റ്റേഷൻ നവീകരണത്തിന് കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയെങ്കിലും തുടർ നടപടികളായില്ല. ഇത്തവണത്തെ ബജറ്റിൽ സിവിൽ സ്റ്റേഷൻ ചിത്രത്തിലില്ല. സൗകര്യമില്ലാത്തതിന്റെ പേരിൽ ഇനിയും സർക്കാർ ഓഫിസുകൾ നഷ്ടപ്പെടാൻ ഇടവരരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com