വെള്ളയിൽ ഹാർബറിലെ നിർമാണം; ആശങ്ക അറിയിച്ച് മത്സ്യത്തൊഴിലാളികൾ

Mail This Article
കോഴിക്കോട് ∙ ചെറിയ വള്ളങ്ങൾക്കും ചെറിയ യന്ത്രവൽകൃത യാനങ്ങൾക്കും അനുകൂലമായി ആധുനിക രീതിയിൽ നിർമാണം നടക്കുന്ന വെള്ളയിൽ ഹാർബറിൽ മണൽ ഒലിപ്പ് തടഞ്ഞു കൊണ്ടുള്ള ഹാർബർ നിർമാണത്തിൽ മത്സ്യത്തൊഴിലാളികൾക്കു ആശങ്ക. തൊഴിലാളികൾക്ക് അനുകൂല രീതിയിലാണു ഹാർബർ ഒരുക്കുന്നതെന്നും അവരുടെ ആശങ്ക തീർക്കാൻ അടുത്ത ദിവസം കലക്ടറുടെ അധ്യക്ഷതയിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ട ഹാർബർ മാനേജ്മെന്റ് യോഗം ചേരുമെന്നും ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയർ എം.പി.വിനീത് പറഞ്ഞു.
വെള്ളയിൽ കടപ്പുറത്തെ നിലവിലുള്ള ഹാർബറിലാണു തീരം ആഴം കൂട്ടി ഹാർബർ ഉപരിതലം കോൺക്രീറ്റ് ചെയ്യാതെ കോൺക്രീറ്റ് ക്യൂബുകൾ മണലിൽ താഴ്ത്തി ഹാർബർ നീളം കൂട്ടി നിർമാണം നടക്കുന്നത്. മാർച്ചിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് ശ്രമം.
ഇതിനായി അറ്റകുറ്റപ്പണി ദ്രുതഗതിയിലാണ് നടക്കുന്നത്. എന്നാൽ നിലവിലുള്ള കടൽത്തീരം കോൺക്രീറ്റ് ക്യൂബുകൾ ചേർത്തു ഹാർബർ നിർമിക്കുമ്പോൾ മത്സ്യം കൂടുതൽ ഉണ്ടെങ്കിൽ വലിയ യാനങ്ങൾക്കു ഹാർബറിനോടു ചേർത്തു മത്സ്യം ഇറക്കാൻ സൗകര്യമാകും.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു വള്ളങ്ങൾ കരയടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 17 ന് കലക്ടറുടെ നേതൃത്വത്തിൽ ഹാർബർ വികസന സമിതി യോഗം വിളിച്ചത്. യോഗത്തിൽ എൻജിനീയർമാരും ഹാർബർ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കും.
11.53 കോടി രൂപയുടെ വികസനമാണ് ഹാർബറിൽ നടക്കുന്നത്. നിലവിലുള്ള ഹാർബറിൽ നിന്നു വടക്കു ഭാഗത്തേക്കു 60 മീറ്ററിൽ നിർമാണം നടക്കും. പീലിങ് ഷെഡ്, ലോക്കർ മുറി, ശുചിമുറി, ലോഡിങ് ഭാഗം തുടങ്ങിയവ നിർമാണത്തിലുണ്ട്. എറണാകുളം ആസ്ഥാനമായ കരാറുകാരാണ് ജെട്ടിയുടെ നിർമാണം നടത്തുന്നത്. മലിനജല സംസ്കരണ പ്ലാന്റും നിർമിക്കുന്നുണ്ട്. ഇതോടെ മലിന ജലം പുറത്തേക്കു ഒഴുക്കുന്നതു ഇല്ലാതാവും.