ഹോട്ടൽ പരിശോധന: പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
Mail This Article
രാമനാട്ടുകര ∙ ഹെൽത്തി കേരള ക്യാംപെയ്നിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗവും കുടുംബാരോഗ്യ കേന്ദ്രവും ചേർന്നു നടത്തിയ ഹോട്ടൽ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. സുരഭി മാളിലെ റോയൽ ടേസ്റ്റി എം റസ്റ്ററന്റിൽ നിന്നാണ് പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളും ശുചിത്വം ഇല്ലാതെ സൂക്ഷിച്ച മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചത്. പാരഡൈസ് ഹോട്ടലിൽ നിന്നു നിരോധിച്ച 50 കിലോ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, 350 തെർമോക്കോൾ പ്ലേറ്റുകൾ, 300 ഐസ്ക്രീം പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ എന്നിവ കണ്ടെടുത്തു. നിരോധിത ഫ്ലെക്സ്, മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച് പരസ്യ ബോർഡുകൾ നിർമിക്കുന്ന സ്ഥാപനത്തിന് എതിരെയും നടപടി സ്വീകരിച്ചു.
ന്യൂനതകൾ കണ്ടെത്തിയ 4 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യവസ്തുക്കൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തി ശുചിത്വ നിലവാരവും മാലിന്യ സംസ്കരണ സംവിധാനവും ഉറപ്പുവരുത്തുമെന്നു നഗരസഭ സെക്രട്ടറി പി.ശ്രീജിത്ത് അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ പി.ഷജിൽ കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എൻ.സുരാജ്, സമന്യ രവീന്ദ്രൻ, കുടുംബാരോഗ്യ കേന്ദ്രം ജെഎച്ച്ഐമാരായ ടി.പി.മുഹമ്മദ്, പി.ആരിഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.