കോഴിക്കോട് ബീച്ചിൽ ഭക്ഷണത്തെരുവ്: മന്ത്രി എം.ബി.രാജേഷ് തറക്കല്ലിട്ടു
Mail This Article
കോഴിക്കോട് ∙ കോഴിക്കോടിന്റെ പരമ്പരാഗത രുചിയും ഗുണനിലവാരവുമുള്ള ഭക്ഷണം ശുചിത്വ പൂർണമായ അന്തരീക്ഷത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബീച്ചിൽ സ്ഥാപിക്കുന്ന വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റിനു മന്ത്രി എം.ബി.രാജേഷ് തറക്കല്ലിട്ടു. കോർപറേഷൻ ഓഫിസിനു മുൻവശത്തെ ബീച്ചിലാണ് ഭക്ഷണത്തെരുവ് ഒരുങ്ങുന്നത്. സുരക്ഷിത നഗരമായി കോഴിക്കോടിനെ മാറ്റുന്നതിൽ ഇവിടത്തെ തെരുവു കച്ചവടക്കാർ നൽകുന്ന സഹായത്തോടൊപ്പം ശുചിത്വ നഗരമാക്കി മാറ്റാനുള്ള കാവലാളായി തെരുവു കച്ചവടക്കാർ മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു.
എളമരം കരീം എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ഫുഡ് സേഫ്റ്റി കമ്മിഷണർ ജാഫർ മാലിക്, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, എ.പ്രദീപ് കുമാർ, ടി.പി.ദാസൻ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ.പ്രഭീഷ്, ഫൈസൽ പള്ളിക്കണ്ടി, ടി.വി.മജീദ്, പി.വി.മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു. ആർട് ലവേഴ്സ് അസോസിയേഷന്റെ സംഗീത പരിപാടിയും അരങ്ങേറി.തെരുവോരത്തെ രുചികരമായ ഭക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ആസ്വദിച്ചു കഴിക്കാം എന്ന ആശയത്തിലാണ് ആരോഗ്യ വകുപ്പിന്റെയും ദേശീയ നഗര ഉപജീവന മിഷന്റെയും സഹകരണത്തോടെ ബീച്ചിൽ ഭക്ഷണത്തെരുവ് സ്ഥാപിക്കുന്നത്.4 കോടിയോളം ചെലവ് വരുന്ന ആദ്യത്തെ പദ്ധതിക്കാണ് ഇന്നലെ തറക്കല്ലിട്ടത്. 90 തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിച്ച് പുതിയ കാർട്ടുകൾ അവർക്കായി സജ്ജമാക്കും