ലോക്സഭാ തിരഞ്ഞെടുപ്പ്: ശൈലജയും കരീമും രംഗത്തിറങ്ങി
Mail This Article
വടകര ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണം സജീവമായി. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയ്ക്ക് ശേഷം സ്ഥാനാർഥി കെ.കെ.ശൈലജ ഇന്നലെ രാവിലെ പേരാമ്പ്രയിലും തുടർന്ന് കൂത്തുപറമ്പിലും മൊകേരിയിലും പ്രധാന വ്യക്തികളെ കണ്ടു. ഇന്ന് കൂത്തുപറമ്പിൽ പര്യടനം നടത്തുന്ന സ്ഥാനാർഥി മാർച്ച് 3 ന് തലശ്ശേരി, 4 ന് കുറ്റ്യാടി, 5 ന് നാദാപുരം, 6 ന് പേരാമ്പ്ര, 7 ന് വടകര, 8 ന് കൊയിലാണ്ടി എന്നിവിടങ്ങളിലെ പ്രചാരണത്തിൽ പങ്കെടുക്കും.
ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ മാർച്ച് 2 ന് അകം നടത്താനാണ് തീരുമാനം. തീയതി ഇന്നു പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് റെസ്റ്റ് ഹൗസിന് അഭിമുഖമായി ലിങ്ക് റോഡ് തുടക്കത്തിലുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. കോഴിക്കോട്∙ കരുവിശ്ശേരിയിലെ എം.ഭാസ്കരൻ സ്മാരക പകൽവീട്ടിൽ ഇന്നലെ ഉച്ചഭക്ഷണത്തിന് ഒരു അതിഥിയുണ്ടായിരുന്നു. എംപിയും കോഴിക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ എളമരം കരീം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാനെത്തിയ അതിഥിയെ ചോറും മീൻകറിയും ചേർത്ത് തനി നാടൻ കോഴിക്കോടൻ ഊണു നൽകിയാണ് അന്തേവാസികൾ സ്വീകരിച്ചത്. ഇറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു. ‘‘ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒപ്പമുണ്ടാകണം’’. ലോക്സഭ തിരഞ്ഞെടുപ്പിൽ എളമരം കരീമിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് ഇന്നലെ തുടക്കമായി. രാവിലെ ഏഴോടെ എരഞ്ഞിപ്പാലത്തു പ്രഭാത സവാരിക്കാർക്ക് ഒപ്പമായിരുന്നു പ്രചാരണത്തിന്റെ തുടക്കം. തുടർന്നു സെന്റ് വിൻസൻ കോൺവെന്റിൽ എത്തി അന്തേവാസികളോടും സിസ്റ്റർമാരോടും വോട്ടഭ്യർഥിച്ചു.
എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ വിദ്യാർഥിക്കു പിറന്നാൾ സമ്മാനവുമായാണ് എളമരം കരീം എത്തിയത്. പുതിയങ്ങാടിയിൽ പാവങ്ങാട് ബസ് ബേക്കു സമീപത്തെ റെയിൽ പാളത്തിനോടു ചേർന്ന വഴി അടച്ച പ്രദേശത്ത് എത്തിയപ്പോൾ, വഴി കെട്ടിയടയ്ക്കാനുള്ള റെയിൽവേയുടെ ശ്രമം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തി.
പാലക്കാട് റെയിൽവേ ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ച എംപി നിലവിലെ സ്ഥിതി തുടരണമെന്നും ജനപ്രതിനിധികളുമായി ധാരണയിലെത്തിയ ശേഷം മാത്രമേ തുടർ നടപടി എടുക്കാവൂ എന്നും ആവശ്യപ്പെട്ടു. കുണ്ടൂപറമ്പ് പകൽവീട്, മൈത്ര ആശുപത്രി, കാരപ്പറമ്പ് ഹോമിയോ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും അദ്ദേഹം വോട്ടഭ്യർഥിച്ച് എത്തി. പാറമ്മലിൽ നടത്തിയ പൊതു ചടങ്ങിലും ബീച്ചിലെ ഗോഡൗണിലും വോട്ടഭ്യർഥന നടത്തി. വൈകിട്ട് എൻജിനീയറിങ്, പോളിടെക്നിക്, പ്രോവിഡൻസ് കോളജ് വിദ്യാർഥികൾക്കൊപ്പം ചെലവിട്ട് ആദ്യദിനപര്യടനം പൂർത്തിയാക്കി.