തലപ്പത്തുള്ളവരെ ശിക്ഷിക്കണമെങ്കിൽ സിബിഐ അന്വേഷിക്കണം: തിരുവഞ്ചൂർ
Mail This Article
വടകര ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെട്ടയാളാണു പിണറായി വിജയനെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ‘ടിപി കേസ് കേരളത്തോട് പറയുന്നത്’ എന്ന പേരിൽ ആർഎംപിയും യുഡിഎഫും ചേർന്നു നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടിപി കേസിൽ തലപ്പത്തുള്ളവരെ ശിക്ഷിക്കണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരായി കേരള സമൂഹം രംഗത്തു വരുമ്പോൾ കൊലയാളികൾക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി.
രാഷ്ട്രീയ പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചപ്പോൾ അതിനു കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരെ ഗുഡ് സർവീസ് എൻട്രി നൽകി ആദരിച്ചു. കൊലക്കത്തി രാഷ്ട്രീയം സിപിഎം ഉപേക്ഷിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.യുഡിഎഫ് മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു, കൽപറ്റ നാരായണൻ, കുസുമം ജോസഫ്, കെ.സി.ഉമേഷ് ബാബു, രമേശ് കാവിൽ, രാഹുൽ മാങ്കൂട്ടത്തിൽ, എ.പി.ഷാജിത്ത്, ഷാഫി പറമ്പിൽ എന്നിവർ പ്രസംഗിച്ചു.