കടകൾ കത്തിനശിച്ചു: 25 ലക്ഷം രൂപയുടെ നാശനഷ്ടം; ആളിക്കത്തി താമരശ്ശേരി ടൗൺ
Mail This Article
താമരശ്ശേരി∙ ടൗണിൽ പഴയ ബസ് സ്റ്റാൻൻഡിന്റെ മുന്നിൽ 3 കടമുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തിത്തിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ ടൗണിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നീ കടകളിലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് സൂചന. കെട്ടിടത്തിനുള്ളൽനിന്നു തീയും പുകയും ഉയരുന്നത് കണ്ട് സമിപത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഉടൻ തന്നെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരം അറിച്ചു. പൊലീസ് ഉടൻ അഗ്നിരക്ഷാ സേനയെ അറിയിച്ചു. മുക്കത്ത് നിന്നു വന്ന 2 യൂണിറ്റ് അതി സാഹസികമായി തീ അണച്ചതിനാൽ സമീപ കെട്ടിടങ്ങിലേക്ക് പടരാതെ വൻ ദുരന്തം ഒഴിവായി.പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, കരിമ്പനങ്ങോട്ട് സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതിയിലുള്ള കടകളാണ് കത്തി നശിച്ചത്.
കാബ്രോ ബേക്കറിയുടെ ഉള്ളിൻ നിന്നാണ് തീയും പുകയും ആദ്യം ഉയർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഫയർ ഫോഴ്സ്, പൊലീസ് എന്നിവർക്കൊപ്പം ഓട്ടോ തൊഴിലാളികളും നാട്ടുകാരും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് തീ അണച്ചത്. ദേശീയപാതയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
മുക്കം ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ പി.അബ്ദുൽ ഷുക്കൂർ, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ ഒ.ജലീൽ, കെ.ടി.ജയേഷ്, കെ.സി.സലിം, അഭിലാഷ്, പി.പി.രജീഷ്, ഫാസിൽ നിയാസ്, ആർ.വി.അഖിൽ, രാധാകൃഷ്ണൻ, രവീന്ദ്രൻ എന്നിവർ അടങ്ങിയ സംഘമാണ് തീ അണച്ചത്. പടിപ്പുരക്കൽ ചാത്തുക്കുട്ടിയുടെ ഉമസ്ഥതിയിലുള്ള ഓടിട്ട ഇരു നില കെട്ടിടമാണ് കത്തി നശിച്ചത്.