ബിലാത്തിക്കുളം ഭീതിയിൽ കാട്ടുപന്നിയെ പിടികൂടാൻ വനംവകുപ്പിന് നിർദേശം
Mail This Article
കോഴിക്കോട് ∙ ബിലാത്തിക്കുളം, ഒതയമംഗലം റോഡ്, എരഞ്ഞിപ്പാലം ചക്കിട്ടഇട ഭാഗങ്ങളിൽ കണ്ട കാട്ടുപന്നിയെ പിടികൂടാൻ കലക്ടർ വനം വകുപ്പിനു നിർദേശം നൽകി. കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ഷൂട്ടർമാരുടെ തോക്കുകൾ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട പ്രകാരം കലക്ടറേറ്റിൽ ഏൽപിച്ചതിനെ തുടർന്നാണിത്.
കാട്ടുപന്നിയെ പിടികൂടുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ നവ്യ ഹരിദാസ് കലക്ടർക്കും കോർപറേഷൻ ഹെൽത്ത് ഓഫിസർക്കും നിവേദനം നൽകിയിരുന്നു.കാട്ടുപന്നിയെ വെടിവയ്ക്കാൻ കോർപറേഷൻ ഉത്തരവിട്ടാലും ഷൂട്ടർമാരുടെ തോക്കുകൾ കലക്ടറേറ്റിൽ ആയതിനാലാണ് കലക്ടർക്കും നിവേദനം നൽകിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മുതലാണു പലഭാഗത്തായി കാട്ടുപന്നിയെ കണ്ടത്.
രാത്രി ഏഴരയോടെ താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കോഴിക്കോട് ആർആർടി സംഘം കാട്ടുപന്നിയെ കണ്ടെത്താൻ എരഞ്ഞിപ്പാലം ചക്കിട്ട ഇടവഴിയിലും പരിസരത്തും പരിശോധന നടത്തി. ഡിഎഫ്ഒയുടെ നേതൃത്വത്തിൽ, വെടിവയ്ക്കാൻ ഫോറസ്റ്റ് ബീറ്റ് ഓഫിസർ എസ്.അഭിനന്ദിന്റെ നേതൃത്വത്തിൽ ഇ.പ്രജീഷ്, ബി.കെ.പ്രവീൺ കുമാർ എന്നീ ഉദ്യോഗസ്ഥരാണ് എത്തിയത്. രാത്രി 10.15 വരെ തിരച്ചിൽ നടത്തി.
നാട്ടുകാർ പകർത്തിയ പന്നിയുടെ ഫോട്ടോ, വിഡിയോ എന്നിവ പരിശോധിച്ച് 2 വയസ്സുള്ള കാട്ടുപന്നിയാണെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. കൗൺസിലർ നവ്യ ഹരിദാസ്, പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, നടക്കാവ് പൊലീസ് എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.