ഹെൽത്ത്സെന്ററിന്റെ സീലിങ് 40ാം ദിവസം തകർന്നു വീണു
Mail This Article
മുക്കം ∙കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിൽ കോടികൾ ചെലവഴിച്ച് നിർമിച്ച ഐസലേഷൻ വാർഡിന്റെ സീലിങ് 40 ദിവസത്തിനകം തകർന്നു. കിഫ്ബി പദ്ധതിയിൽ ഒരു കോടി 79 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഐസലേഷൻ വാർഡ് കഴിഞ്ഞ ഫെബ്രുവരി 16 ന് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും വാർഡിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുമില്ല. തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല.
അന്വേഷണം വേണം
ഐസലേഷൻ വാർഡിന്റെ നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരും നേതാക്കളും രംഗത്തെത്തി. അന്വേഷണം ആവശ്യപ്പെട്ടും പ്രതിഷേധിച്ചും ഇന്ന് (ബുധൻ)യുഡിഎഫ് സിഎച്ച്സിയിലേക്ക് മാർച്ച് നടത്തും. കെട്ടിടം നിർമാണ സമയത്ത് തന്നെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. വ്യാപകമായ ക്രമക്കേട് ആണ് നടന്നത്. യുഡിഎഫ് നേതാക്കളായ വേണു കല്ലുരുട്ടി, എം.കെ.യാസർ, ഒ.കെ.ബൈജു, ഗഫൂർ കല്ലുരുട്ടി, കൃഷ്ണൻ വടക്കയിൽ, പി.എം.നാരായണൻ, എന്നിവർ സ്ഥലം സന്ദർശിച്ചു.
സമഗ്ര അന്വേഷണം നടത്തണമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ഐസലേഷൻ വാർഡുകൾ നിർമിച്ചതു പരിശോധിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നഗരസഭ പ്രസിഡന്റ് ലെറിൻ റാഹത്ത്, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് തനുദേവ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി മുഹമ്മദ് ഉനൈസ്, എന്നിവരും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ചു.