ADVERTISEMENT

കോഴിക്കോട് ∙ വനാതിർത്തിയുടെ സമീപപ്രദേശങ്ങളിൽ കർഷകരെ ഭീതിയിലാഴ്ത്തുന്ന കാട്ടുപന്നിഭീഷണി നഗരമധ്യത്തിലും. നഗരവാസികളെ ഭയാശങ്കകളുടെ മുൾമുനയിൽ നിർത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാപ്പകലും കാട്ടുപന്നി പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ബിലാത്തിക്കുളത്തും മലാപ്പറമ്പിലുമാണു കാട്ടുപന്നിയെ കണ്ടത്. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിന്റെ വിശാലമായ വളപ്പി‍ൽ ഇന്നലെ പകൽ മുഴുവൻ കാട്ടുപന്നിയുടെ സ്വൈരവിഹാരമായിരുന്നു.



താമരശ്ശേരിയിൽ നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുതകർമസേന അംഗങ്ങൾ മലാപ്പറമ്പ് ക്രൈസ്റ്റ് ഹാൾ വളപ്പിൽ തിരച്ചിൽ നടത്തുന്നു. ചിത്രം:  മനോരമ
താമരശ്ശേരിയിൽ നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുതകർമസേന അംഗങ്ങൾ മലാപ്പറമ്പ് ക്രൈസ്റ്റ് ഹാൾ വളപ്പിൽ തിരച്ചിൽ നടത്തുന്നു. ചിത്രം: മനോരമ

മൂന്നിടത്തും കണ്ട പന്നി ഒന്നു തന്നെയാണോയെന്നു വ്യക്തമല്ല. വനംവകുപ്പിന്റെ ദ്രുതകർമ സേനാംഗങ്ങൾ തോക്കുമായി 3 മണിക്കൂറോളം ക്രൈസ്റ്റ് ഹാൾ വളപ്പിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, ദ്രുതകർമ സേന വരുന്നതിനു മുൻപ് സ്ഥലത്തെത്തിയ മലയാള മനോരമ ഫൊട്ടോഗ്രഫർ, മുൻപിലൂടെ ഓടി മറഞ്ഞ കാട്ടുപന്നിയെ ക്യാമറയിൽ പകർത്തി.

ഇന്നലെ ഉച്ചയോടെയാണു ക്രൈസ്റ്റ് ഹാൾ വളപ്പിൽ കാട്ടുപന്നിയെ കണ്ടത്. ഉടൻ വിവരമറിയിച്ചതിനെ തുടർന്നു താമരശ്ശേരിയിൽ നിന്നു വനം വകുപ്പിന്റെ ദ്രുതകർമ സേനാംഗങ്ങൾ കക്കയത്തു നിന്നുള്ള ഷൂട്ടറുമായി രണ്ടരയോടെ എത്തി. 12 ഏക്കർ വരുന്ന ക്രൈസ്റ്റ് ഹാൾ വളപ്പ് അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും പലയിടത്തും കാൽപാടുകൾ കണ്ടതല്ലാതെ കാട്ടുപന്നിയെ കണ്ടെത്താനായില്ല. 

ക്രൈസ്റ്റ് ഹാൾ വളപ്പിനു പിന്നിലെ മതിലിനു പുറത്ത് ചതുപ്പുപ്രദേശങ്ങളും കുറ്റിക്കാടുകളും ഉള്ളതിനാൽ പകൽ അവിടെ കിടന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാകാമെന്നാണു സംശയം. ഞായറാഴ്ച രാത്രിയും ഇവിടെ കാട്ടുപന്നിയെ കണ്ടിരുന്നതായി ക്രൈസ്റ്റ് ഹാൾ അധികൃതർ പറഞ്ഞിരുന്നു. ബിലാത്തിക്കുളത്തു കണ്ട കാട്ടുപന്നി തന്നെയാകാം ഇതെന്നു ദ്രുതകർമ സേന സംശയിക്കുന്നു. 

ആർആർടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഇ.ജഗദീഷ് കുമാറിന്റെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഇ.പ്രജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസറും ഷൂട്ടറുമായ എസ്.അഭിനന്ദ്, വാച്ചർമാരായ എ.ടി.അബ്ദുൽ നാസർ, കെ.അബ്ദുൽ കരീം എന്നിവരാണു കാട്ടുപന്നിയെ വെടിവയ്ക്കാൻ എത്തിയത്. തിരഞ്ഞെടുപ്പു കാലമായതിനാൽ ലൈസൻസുള്ള തോക്കുകളെല്ലാം കലക്ടറേറ്റിൽ ഏൽപിച്ചത് കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള നീക്കങ്ങളിൽ കാലതാമസം ഉണ്ടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com