ADVERTISEMENT

കോഴിക്കോട്∙ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പു ചുമതലകളിൽ തിരക്കിലായതു മുതലെടുത്ത് ജില്ലയിൽ നിലംനികത്തൽ വ്യാപകം. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവു ലംഘിച്ച് കഴിഞ്ഞ ദിവസം അരയിടത്തുപാലത്തിനു സമീപത്തെ തണ്ണീർത്തടം മണ്ണിട്ടു നികത്തിയതിനെതിരെ പ്രദേസവാസികൾ പരാതിയുമായി എത്തിയിരുന്നു. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മണ്ണിട്ടു നികത്താനുള്ള നീക്കം പല തവണ നാട്ടുകാർ തടഞ്ഞതാണ്. സംഭവത്തിൽ പറയഞ്ചേരി വാർഡ് കൗൺസിലർ കെ.ടി.സുഷാജ് കലക്ടർക്കും കോട്ടൂളി വില്ലേജ് ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്.

2021 മുതൽ സ്വകാര്യവ്യക്തി തണ്ണീർത്തടം മണ്ണിട്ട് നികത്താൻ ശ്രമിക്കുന്നുണ്ടെന്നു പരാതിയുണ്ട്. ഇവിടെ മണ്ണിട്ട് നികത്താൻ ശ്രമിച്ചപ്പോഴെല്ലാം നാട്ടുകാർ തടഞ്ഞിരുന്നു. ഇവിടെയെത്തിച്ച മണ്ണുമാന്തി യന്ത്രങ്ങളും ലോറിയും റവന്യുവകുപ്പ് പിടിച്ചെടുത്തതിനെ തുടർന്നാണ് മണ്ണിടൽ നിർത്തിവച്ചത്. 2021ൽ  കലക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മണ്ണ് എടുത്തുമാറ്റി പൂർവസ്ഥിതിയിലാക്കണമെന്നും മണ്ണിടുന്നത് അവസാനിപ്പിക്കണമെന്നും നിർദേശിച്ച് കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. എന്നാൽ  കഴിഞ്ഞദിവസം രാത്രി വീണ്ടും മണ്ണിട്ട് നികത്താൻ ശ്രമിക്കുകയായിരുന്നെന്ന് കൗൺസിലർ കെ.ടി. സുഷാജ് പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു വില്ലേജ് ഓഫിസർ പറഞ്ഞു.

∙റവന്യു ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തിരക്കിലായതോടെ പനങ്ങാട് പതിനൊന്നാം വാർഡിലും നെൽവയൽ തരം മാറ്റാൻ നീക്കം നടക്കുന്നുണ്ട്. മുതുവന താഴെ നെൽവയൽ നികത്താനുള്ള ശ്രമം തുടങ്ങിയപ്പോൾ നാട്ടുകാർ വില്ലേജിലും പഞ്ചായത്തിലും പരാതി നൽകി. തുടർന്ന് അധികൃതർ സ്ഥലം സന്ദർശിച്ചു. വാഴക്കൃഷി നടത്താനെന്ന പേരിലാണ് നെൽവയലിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങുകൾ ഉണ്ടാക്കി മണ്ണു മാറ്റിയത്. വയലിന്റെ തരം മാറ്റിയ ശേഷം നികത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇത് അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.
 ∙ ഫറോക്ക് പുറ്റെക്കാട് കുന്നത്ത് പറമ്പിൽ റോഡ് നിർമാണത്തിന്റെ മറവിൽ വടക്കുമ്പാട് പുഴ നികത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പുഴയോര റോഡ് സമാപിക്കുന്ന ഭാഗത്ത് നദിയിൽ 6 ലോഡ് മണ്ണ് ഇറക്കിയിട്ടുണ്ട്. 2 മാസം മുൻപ് നഗരസഭ പദ്ധതിയിൽ പുഴയോരത്തേക്കു കോൺക്രീറ്റ് റോഡ് നിർമിച്ചിരുന്നു. ഇത് അവസാനിക്കുന്ന ഭാഗത്താണ് പുഴ നികത്തിയെടുക്കാൻ ശ്രമിക്കുന്നത്. വടക്കുമ്പാട് റെയിൽ പാലത്തിനു സമീപത്തെ സ്വകാര്യ സ്ഥലത്തേക്ക് റോഡ് നിർമിക്കാനാണ് പുഴയിൽ മണ്ണിട്ടതെന്നു നാട്ടുകാർ പറഞ്ഞു.
∙ കുറ്റ്യാടി കായക്കൊടി പഞ്ചായത്തിലെ മുട്ടുനട ഭാഗങ്ങളിൽ വയൽ നികത്തൽ വ്യാപകമെന്ന് പരാതിയുണ്ട്. അഴുക്കുചാൽ നിർമിക്കാതെ വയൽ നികത്തുന്നത് കാരണം വർഷക്കാലത്ത് വീടുകളിൽ വെള്ളം കയറാനും കിണർ വെള്ളം മലിനമാകാനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com