കുട്ടിയെ മടിയിലിരുത്തി കാർ ഓടിച്ചു; ലൈസൻസ് സസ്പെൻഡ് ചെയ്തു
Mail This Article
കോഴിക്കോട് ∙ കുട്ടിയെ മടിയിലിരുത്തി കാർ ഓടിച്ചതിന് ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 10 ന് പാവങ്ങാട് – അത്തോളി റൂട്ടിൽ പുറക്കാട്ടിരിയിലാണു സംഭവം. കുറ്റ്യാടി ഭാഗത്തേക്കു പോകുന്ന കാറിൽ കുട്ടി ഡ്രൈവർ സീറ്റിൽ ഇരിക്കുന്നതാണ് എഐ ക്യാമറയിൽ പതിഞ്ഞത്. തുടർന്നു തിരുവനന്തപുരം കൺട്രോൾ യൂണിറ്റിൽ നിന്നു ചേവായൂർ മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചു.
വാഹനത്തിന്റെ നമ്പർ പരിശോധിച്ചു കാർ ഉടമയെ കണ്ടെത്തി. ഹാജരാകാൻ നോട്ടിസ് നൽകി. മലപ്പുറത്തു നിന്നു കുറ്റ്യാടിയിലേക്കു പോകുന്നതിനിടയിൽ കുട്ടിയെ മടിയിലിരുത്തുകയായിരുന്നെന്നു വിശദീകരണം നൽകി. എന്നാൽ കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിച്ചത് ഗുരുതരമായ നിയമ ലംഘനമാണെന്ന് ആർടിഒ അറിയിച്ചു. കുട്ടിക്കു സ്റ്റിയറിങ് പിടിക്കാൻ അനുമതി നൽകിയതും നിയമ ലംഘനമാണെന്നും ആർടിഒ പറഞ്ഞു.