നാദാപുരം,കല്ലാച്ചി ടൗൺ റോഡ് വികസനം യാഥാർഥ്യമായില്ല; ആംബുലൻസിനും രക്ഷയില്ല
Mail This Article
നാദാപുരം∙ നാദാപുരം, കല്ലാച്ചി ടൗണുകളിൽ റോഡു വികസനം സ്വപ്നം മാത്രം. കണ്ണൂർ വിമാനത്താവളം നിലവിൽ വരും മുൻപ് റോഡുവികസനം പൂർത്തീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതുവരെ യാഥാർഥ്യമായില്ല. ഇടുങ്ങിയ റോഡുകളുള്ള നാദാപുരത്തും കല്ലാച്ചിയിലും റോഡ് വികസനം അനിവാര്യമാണ്.നാദാപുരം –കുറ്റ്യാടി സംസ്ഥാന പാതയിൽ നാദാപുരം ഗവ.യുപി സ്കൂൾ പരിസരത്തെ വളവിൽ ആംബുലൻസ് അടക്കം ഗതാഗതക്കുരുക്കിൽ പെടുന്നത് പതിവ് കാഴ്ചയാണ്. ഇവിടെ 2 ബസുകൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഡി പാരീസ് ഹോട്ടലിനു മുൻപിൽ കൂടി നിർമിച്ച മിനി ബൈപാസ് റോഡ് തലശ്ശേരി റോഡിലേക്ക് എത്താനും തടസ്സങ്ങളേറെയാണ്.കല്ലാച്ചിയിൽ സംസ്ഥാനപാത വികസനത്തിന് 3 കോടിയിലേറെ രൂപ സർക്കാർ അനുവദിച്ചെങ്കിലും പണി തുടങ്ങാനുള്ള നടപടികളില്ല. കല്ലാച്ചി –വിലങ്ങാട് റോഡിൽ വൺവേ ഏർപ്പെടുത്തിയിട്ടും ഗതാഗതക്കുരുക്ക് പതിവാണ്. സംസ്ഥാന പാത വഴി കല്ലാച്ചിയിലെ ഏക സ്വകാര്യ ആശുപത്രിയിലേക്കുള്ള ആംബുലൻസ് പലപ്പോഴും ഈ റോഡിൽ കുരുക്കിൽ പെടും.
എങ്ങോട്ടു പോകും
ആംബുലൻസുകൾ കല്ലാച്ചി ടൗണിലെ കുരുക്കിൽ പെട്ടാൽ ആകെ ദുരിതമാണ്. ആംബുലൻസിനെ വഴി മാറ്റി വിടാമെന്നു നാട്ടുകാരും മറ്റു യാത്രക്കാരും മനസ്സുവച്ചാൽ തന്നെ ഏങ്ങോട്ടു വിടും എന്നതാണ് ഏറ്റവും വലിയ ചോദ്യം. മുന്നിലെ വാഹനങ്ങൾക്ക് ഒന്ന് ഒതുങ്ങിക്കൊടുക്കാൻ പോലുമുള്ള വീതി ഇവിടെയില്ല. വഴിതിരിച്ചു വിടാനും മാർഗമില്ല. നിസ്സഹായാവസ്ഥയാണ്.