ജീപ്പ് കത്തിനശിച്ച സംഭവം: കേസിൽ 16 പ്രതികൾ; തീപിടിത്തം പടക്കത്തിന്റെ തീപ്പൊരി തെറിച്ചതു മൂലം
Mail This Article
നാദാപുരം∙ മുടവന്തേരി കണ്ടിയന്റെവിട പാറയിൽ പടക്കങ്ങൾക്കു തീപിടിച്ചതിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ ഇവ കൊണ്ടുവന്ന ജീപ്പ് കത്തിനശിച്ചതുമായി ബന്ധപ്പെട്ട കേസിൽ 16 പ്രതികൾ. മുടവന്തേരി സ്വദേശികളായ കണ്ടോത്ത് മുഹമ്മദ് ആഷിഖ്, ചട്ടീന്റവിട സജീർ, ചട്ടീന്റവിട ഫവാസ്, മുച്ചിലോട്ടുമ്മൽ ആഷിഖ്, കണിയാറ്റുമ്മൽ അജ്നാസ്, നുഫൈൽ മുടവന്തേരി, കണ്ടാലറിയാവുന്ന 10 പേർ എന്നിവർക്ക് എതിരെയാണ് കേസ്. പടക്കങ്ങൾ കൊണ്ടുവന്ന ജീപ്പിനു സമീപം ഇവ പൊട്ടിച്ചതിനെ തുടർന്ന് ജീപ്പിലേക്കു തീപ്പൊരി ചിതറിയാണു പടക്കങ്ങൾക്കു തീപിടിച്ചതെന്നു എഫ്ഐആറിൽ പറയുന്നു.
സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയത്. അതിനിടെ, പൊലീസിന്റെ ബോംബ് സ്ക്വാഡ് ഇന്നലെ സ്ഥലത്തു പരിശോധന നടത്തി. പൊട്ടിയ പടക്കങ്ങളുടെ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ല. പടക്കങ്ങൾ ഒരുമിച്ചു പൊട്ടിത്തെറിച്ചതാണ് ജീപ്പ് തകരാൻ ഇടയാക്കിയതെന്നാണ് ബോംബ് സ്ക്വാഡിന്റെയും വിലയിരുത്തൽ. പാനൂർ സ്ഫോടനത്തെ തുടർന്നു പ്രതിരോധത്തിലായ സിപിഎമ്മും എൽഡിഎഫും മുടവന്തേരി സംഭവത്തിൽ വ്യാപക പ്രചാരണം തുടങ്ങിയതിനിടെ പുറത്തുവന്ന എഫ്ഐആർ ഇടതുകേന്ദ്രങ്ങൾക്കു തിരിച്ചടിയായി.