ADVERTISEMENT

കോഴിക്കോട്∙ ഭിന്നശേഷിക്കാർക്കും 85നു മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽനിന്ന് വോട്ടു ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിങ് സംവിധാനത്തിന് ജില്ലയിൽ വ്യാപക പരാതികളോടെ തുടക്കം. നേരത്തേ അസന്നിഹിത വോട്ടർ (ആബ്സെന്റീ വോട്ടർ) വിഭാഗക്കാർക്കുള്ള നിശ്ചിത ഫോമിൽ പോസ്റ്റൽ വോട്ടിനായി അപേക്ഷ നൽകിയവർക്കാണ് വീട്ടിൽ നിന്നു വോട്ടു ചെയ്യാൻ അവസരം. 4873 ഭിന്നശേഷിക്കാരും 85ന് മുകളിൽ പ്രായമുള്ള 10531 പേരുമുൾപ്പടെ മൊത്തം 15,404 പേരാണ് ജില്ലയിൽ വീടുകളിൽനിന്നു വോട്ട് ചെയ്യാൻ അപേക്ഷിച്ചത്. കോഴിക്കോട് ലോക്‌സഭ പരിധിയിൽ 481 പേരും വടകര ലോക്‌സഭ പരിധിയിൽ 954 പേരുമാണ് വോട്ട് ചെയ്തത്.

വടകര ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിലായി ചൊവ്വാഴ്ച 363 പേർ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതു കൂടി ചേർത്ത് ജില്ലയിൽ ആകെ 1798 പേർ വീട്ടിൽ വോട്ട് ചെയ്തു. കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ വീട്ടിൽ വോട്ട് ചെയ്ത 481 പേരിൽ 353 പേർ 85 ന് മുകളിൽ പ്രായമുള്ളവരും 128 പേർ ഭിന്നശേഷിക്കാരുമാണ്. ഇവരുടെ വീടുകളിൽ ഇന്നലെ മുതൽ 4 ദിവസങ്ങളിലായി പോളിങ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം എത്തിയാണ് വോട്ടു രേഖപ്പെടുത്തി പെട്ടിയിലാക്കുന്നത്. ഓരോ വീട്ടിലും ഉദ്യോഗസ്ഥ സംഘം എത്തുന്ന സമയം ബിഎൽഒ മുഖേന വോട്ടറെ നേരത്തേ അറിയിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പലരും പോളിങ് സംഘം എത്തിയപ്പോഴാണ് അറിഞ്ഞത്.

വീടുകളിലെത്തി വോട്ടു രേഖപ്പെടുത്തുന്നതു സംബന്ധിച്ചു ജില്ലയിൽ പലയിടങ്ങളിലും ബിഎൽഒമാർക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. ഓരോ നിയമസഭാ മണ്ഡലത്തിലും 10 മുതൽ 12 വരെയുള്ള ഉദ്യോഗസ്ഥ സംഘങ്ങളെയാണ് ഹോം വോട്ടിങ്ങിനായി നിയോഗിച്ചത്. രഹസ്യസ്വഭാവം നിലനിർത്തി വോട്ട്  രേഖപ്പെടുത്താനുള്ള സൗകര്യത്തോടെയാണ് ഓരോ സംഘവും എത്തിയത്. വോട്ടു രേഖപ്പെടുത്തി വാങ്ങിയ ശേഷം ഓരോ പോസ്റ്റൽ ബാലറ്റും 3 പ്രത്യേക കവറുകളിലാക്കി സീൽ ചെയ്ത ഇരുമ്പുപെട്ടികളിലാക്കണമെന്നാണ് ചട്ടം. എന്നാൽ ജില്ലയിൽ ഒരിടത്തും ഇരുമ്പുപെട്ടികൾ സീൽ ചെയ്തിരുന്നില്ല. താക്കോലിട്ടു പൂട്ടുക മാത്രമാണ് ചെയ്തത്. ഇന്നു രാവിലെ 9ന് വോട്ടിങ് ആരംഭിക്കും.

ആവേശവും സന്തോഷവും 
കോടഞ്ചേരി∙ ‘ അവിടെ പോകാതെ കഴിഞ്ഞല്ലോ’–ഒരു സംഘമാളുകൾ വീട്ടിലെത്തി വോട്ടു ചെയ്യാൻ സൗകര്യമൊരുക്കി, വോട്ടും പെട്ടിയിലാക്കി മടങ്ങുമ്പോൾ ഇരുപതാം വാർഡിലെ പൂവൻതിരുത്തിയിൽ ത്രേസ്യാ വർഗീസിന്റെ പ്രതികരണം ഇതായിരുന്നു. പക്ഷേ, ഒപ്പം ഇതുംകൂടി അവർ കൂട്ടിച്ചേർത്തു, വന്നില്ലെങ്കിലും ഞാൻ അവിടെ പോയി വോട്ടു ചെയ്യും. 85 തികഞ്ഞ ത്രേസ്യാ വർഗീസിന് വോട്ടു രേഖപ്പെടുത്താൻ പോളിങ് സംഘം എത്തിയപ്പോൾ ആവേശമായിരുന്നു. ആദ്യമായാണ് ത്രേസ്യ ബൂത്തിൽ പോകാതെ വോട്ടു ചെയ്യുന്നത്.

പ്രതിഷേധം 
നടുവണ്ണൂർ∙ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘം യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോയി. നടുവണ്ണൂർ പഞ്ചായത്ത് നാലാം ബൂത്തിൽ ഭിന്നശേഷിക്കാരിയുടെ വീട്ടിൽ സീൽ ചെയ്യാത്ത ബാലറ്റ് പെട്ടിയുമായി എത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. പെട്ടിയുടെ താക്കോൽ ബിഎൽഒയുടെ കയ്യിലായിരുന്നുവെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. യുഡിഎഫ് പരാതിയെ തുടർന്ന് ഉദ്യോഗസ്ഥ സംഘത്തെ അധികൃതർ തിരിച്ചുവിളിച്ചു.

പെട്ടികൾ സീൽ ചെയ്തില്ല 
കോഴിക്കോട്∙ വീട്ടിലിരുന്നു രേഖപ്പെടുത്തിയ വോട്ടുകൾ അടങ്ങിയ ബാലറ്റുകൾ സീൽ ചെയ്ത ഇരുമ്പു പെട്ടിയിലാക്കണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം ഇന്നലെ ലംഘിക്കപ്പെട്ടു. ബാലറ്റുകൾ സീൽ ചെയ്യാത്ത ഇരുമ്പു പെട്ടികളിലാക്കിയതു ജില്ലയിൽ പലിടത്തും പ്രതിഷേധത്തിനിടയാക്കി. ഓരോ നിയമസഭാ മണ്ഡലത്തിലും 5 വീതം സംഘങ്ങളാണ് ഇന്നലെ പ്രവർത്തിച്ചത്. യഥാർഥത്തിൽ പത്തും പതിനഞ്ചും സംഘങ്ങൾ ഓരോ മണ്ഡലത്തിലും ആവശ്യമുണ്ട്. 10,531 പേരെ വീട്ടിലെത്തി  4 ദിവസത്തിനുള്ളിൽ വോട്ടു ചെയ്യിക്കണമെങ്കിൽ കൂടുതൽ സംഘം പ്രവർത്തിക്കേണ്ടി വരും. കൂടുതൽ പെട്ടി നിർമിക്കാനും  നടപടി എടുത്തിട്ടുണ്ട്. 


കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ.പോളി ടെക്നിക് കോളജിൽ ഇവിഎം മെഷീൻ 
പരിശോധിക്കുന്നു.
കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ.പോളി ടെക്നിക് കോളജിൽ ഇവിഎം മെഷീൻ പരിശോധിക്കുന്നു.

ഇവിഎം- വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് തുടങ്ങി 
കോഴിക്കോട് ∙ ജില്ലയിൽ വിതരണം ചെയ്യുന്ന ഇവിഎം- വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തിൽ തുടങ്ങി. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, സ്ഥാനാർഥികൾ, ഏജന്റുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ്.  സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്ത ശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽ ചെയ്യുന്നതാണ് ഇവിഎം കമ്മിഷനിങ് പ്രക്രിയ. വെസ്റ്റിഹിൽ ഗവ. പോളിടെക്‌നിക്, ഗവ ലോ കോളജ്, ജെഡിടി ഇസ്‌ലാം ആർട്‌സ് ആൻഡ് സയൻസ് കോളജ്, മീഞ്ചന്ത ഗവ. ആർട്‌സ് കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്, ശ്രീ ഗോകുലം ആർട്‌സ് കോളജ് ബാലുശ്ശേരി, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലെ കമ്മിഷനിങ് കേന്ദ്രങ്ങൾ കലക്ടർ സ്‌നേഹിൽ കുമാർ സിങ് സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com