മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടിമുറിയിൽ കള്ളൻ കയറി; സാധനങ്ങൾ വാരി വലിച്ചിട്ട നിലയില്‍
Mail This Article
നാദാപുരം∙ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽ കള്ളൻ കയറി. കോടതി നടപടി തുടങ്ങിയ ശേഷം ജീവനക്കാരൻ മുറി തുറക്കാൻ എത്തിയപ്പോഴാണ് പൂട്ടു തകർത്തതു കണ്ടത്. കോടതി അധികൃതർ അറിയിച്ചതിനെ തുടർന്ന് എസ്ഐ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.
ഒന്നാം നിലയിൽ പോക്സോ കോടതിയും മജിസ്ട്രേട്ട് കോടതിയും പ്രവർത്തിക്കുന്നതിനു സമീപത്താണു തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറി. കള്ളൻ കയറിയ മുറിക്കകത്തു നിന്നു മണം പിടിച്ച പൊലീസ് നായ കോർട്ട് റോഡിൽ നിന്ന് ടൗൺ ഭാഗത്തേക്ക് അൽപ ദൂരം പോയ ശേഷം നിന്നു. മോഷ്ടാവ് ഇവിടെ നിന്നു വാഹനത്തിൽ കടന്നുകളഞ്ഞെന്നാണു കരുതുന്നത്.
ഒരു ചുറ്റിക സമീപത്തുണ്ടായിരുന്നെങ്കിലും ഇതു തൊണ്ടി മുതലാണോ മോഷ്ടാവ് ഉപേക്ഷിച്ചതാണോ എന്നു നിശ്ചയമില്ല. പൊട്ടിച്ച പൂട്ടും കാണാനില്ല. മുറിയിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. എന്തെങ്കിലും നഷ്ടമായോ എന്നു വിശദമായ പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി.ജി.ബിജു, പോക്സോ കോടതി ജില്ലാ ജഡ്ജ് എം.സുഹൈബ് എന്നിവർ സ്ഥലത്തെത്തി.