വന്യജീവി പ്രശ്നം അടിയന്തരമായി പരിഹരിക്കപ്പെടേണ്ടത്: ചെന്നിത്തല
Mail This Article
തിരുവമ്പാടി∙ മലയോര മേഖലയുടെ ഏറ്റവും വലിയ പ്രശ്നം വന്യജീവികൾ കൃഷി നശിപ്പിക്കുന്നതാണെന്നും ഇതിനെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവി പ്രശ്നം അടിയന്തരമായി പരിഹരിക്കപ്പെടണം. മലയോര മേഖലയിൽ കർഷകർക്ക് ഒന്നും ഉൽപാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്.
മനുഷ്യനു ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടാൻ വ്യവസ്ഥാപിത മാർഗങ്ങൾ ഉണ്ടാകണം. നരേന്ദ്രമോദിയും ബിജെപി സർക്കാരും രാജ്യത്തെ കൃഷിമേഖലയെ കോർപറേറ്റ് വൽക്കരിക്കുകയാണ്. ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളും. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. റോജി എം.ജോൺ എംഎൽഎ, സി.പി.ചെറിയ മുഹമ്മദ്, സി.കെ.കാസിം, ബാബു പൈക്കാട്ടിൽ, ജോണി പ്ലാക്കാട്ട്, അബ്ദു കോയങ്ങോറൻ, മില്ലി മോഹൻ, ഇ.എം.അഗസ്റ്റിൻ, ടി.എം.എ ഹമീദ്, മനോജ് വാഴെപറമ്പിൽ, എന്നിവർ പ്രസംഗിച്ചു.