കോഴിക്കോട് – ക്വാലലംപുർ സർവീസ് ഓഗസ്റ്റ് 1 മുതൽ
Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവള ചരിത്രത്തിൽ ആദ്യമായി കോഴിക്കോട് – ക്വാലലംപുർ സെക്ടറിൽ വിമാന സർവീസ് ആരംഭിക്കുന്നു. മലേഷ്യയിലെ ക്വാലലംപുരിലേക്ക് ഓഗസ്റ്റ് ഒന്നു മുതൽ സർവീസ് ആരംഭിക്കുന്നതിന് എയർ ഏഷ്യ കമ്പനി ഇന്നലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ക്വാലലംപുരിൽനിന്നു കണക്‌ഷൻ വിമാനങ്ങൾ ലഭിക്കുമെന്നതിനാൽ, ഇനി കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സിംഗപ്പൂർ, തായ്‌ലൻഡ്, ഇന്തൊനീഷ്യ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കു പറക്കാം.
ആഴ്ചയിൽ 3 സർവീസുകൾ
ആദ്യവിമാനം ഓഗസ്റ്റ് ഒന്നിന് ക്വാലലംപുരിൽനിന്നു കോഴിക്കോട്ടെത്തും. രാത്രിയെത്തി പുലർച്ചെ പുറപ്പെടുന്ന രീതിയിലാണു സമയക്രമീകരണം. ക്വാലലംപൂരിൽനിന്നു പ്രാദേശിക സമയം രാത്രി 09.55നു പുറപ്പെട്ട് ഇന്ത്യൻ സമയം 11.25നു കരിപ്പൂരിലെത്തും. പുലർച്ചെ 12.10നു പുറപ്പെടും. ഈ വിമാനം ക്വാലലംപുരിൽ പ്രാദേശിക സമയം രാവിലെ 7ന് എത്തും. ഒട്ടേറെ വിദ്യാർഥികൾക്കും വിനോദ സഞ്ചാരികൾക്കും ഉപകാരപ്പെടുന്ന സർവീസ് ആണിത്.
ടിക്കറ്റ് ബുക്കിങ് ഇന്നലെ തുടങ്ങിയതോടെ മികച്ച പ്രതികരണമാണു വിനോദ സഞ്ചാരികളിൽനിന്നും മറ്റും ലഭിക്കുന്നതെന്ന് ഏജൻസികൾ പറയുന്നു. മലേഷ്യയിലേക്ക് 6,000 രൂപയാണ് ശരാശരി ടിക്കറ്റ് നിരക്കു കാണിക്കുന്നത്. മേയ് ഒന്നിന് ഇൻഡിഗോ വിമാനക്കമ്പനി കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്കു സർവീസ് ആരംഭിക്കുന്നുണ്ട്. ഈ സർവീസും കരിപ്പൂരിൽനിന്ന് ആദ്യമാണ്.