ബൈപാസ് നിർമാണത്തിനായി കുന്നിടിച്ചു; മണ്ണിടിച്ചിൽ, വീടുകൾക്കു ഭീഷണി
Mail This Article
കൊയിലാണ്ടി∙ ബൈപാസ് നിർമാണത്തിനായി കുന്നിടിച്ച് മണ്ണ് നീക്കം ചെയ്തത് കാരണം വീട്ടുകാർ ദുരിതത്തിലായി. കോമത്തുകരയിലെ വീട്ടുകാരാണ് മഴ പെയ്തതോടെ അപകട ഭീഷണിയിലായത്. ഇവിടെ ഒട്ടേറെ കുടുംബങ്ങൾ കുടിയിറക്കപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കാത്ത മേഖലയിലുള്ള കിഴക്കെ പുത്തൻ വളപ്പിൽ സുരേന്ദ്രൻ, ആവണിയിൽ പത്മിനി, ചരപറമ്പിൽ ലക്ഷ്മി എന്നീ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. റോഡ് നിർമാണത്തിനായി മണ്ണ് എടുത്തു മാറ്റിയപ്പോൾ ഇവരുടെ സ്ഥലം ഉയരത്തിലായി.
മഴ തുടങ്ങിയതോടെ കുന്ന് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഏതു സമയത്തും മണ്ണിടിഞ്ഞു വീട് നിലം പതിക്കാൻ സാധ്യതയുണ്ട്. ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തു കൂടിയുള്ള സർവീസ് റോഡിന്റെ പണി ആരംഭിച്ചാൽ ഉയർന്ന മതിൽ തകർന്നു വീഴും. വീട്ടുകാർക്ക് നീതി ലഭിക്കുന്നതിനു വേണ്ടി ഇവരുടെ സ്ഥലം ഏറ്റെടുത്ത് മതിയായ പ്രതിഫലം നൽകുകയോ അല്ലെങ്കിൽ സംരക്ഷണത്തിനു നടപടിയോ വേണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.ദാമോദരൻ, ശിവദം സുധാകരൻ, എള്ളുവീട്ടിൽ രാജൻ, മുണ്ടക്കുനി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു.