വികസനത്തിനുള്ള കരിങ്കൽപൊടി കോഹിനൂരിന് എട്ടിന്റെ പണി
Mail This Article
തേഞ്ഞിപ്പലം ∙ എൻഎച്ച് വികസനത്തിനുള്ള കരിങ്കൽപൊടി ശേഖരം കോഹിനൂരിന് വിനയായി. വൻ മതിൽ കണക്കെ കൂട്ടിയിട്ട കരിങ്കൽപൊടി കാറ്റിൽ പാറി പരിസരത്തെ വീട്ടുകാർക്കും വ്യാപാരികൾക്കും എൻഎച്ച് വഴിയുള്ള യാത്രക്കാർക്കും ശല്യമായി. കോഹിനൂരിൽ എൻഎച്ച് വികസനത്തിന് ഏറ്റെടുത്ത ചെയ്ത യൂണിവേഴ്സിറ്റി ക്യാംപസ് ഭൂമിയാണ് കരിങ്കൽപൊടി – മെറ്റൽ ശേഖരമാക്കിയത്. കോഹിനൂരിൽ മരാമത്ത് റോഡിൽ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കൽപൊടി പറന്ന് ശല്യമായപ്പോൾ റോഡിൽ വെള്ളം പമ്പ് ചെയ്ത് പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയിരുന്നു.
എന്നാൽ, സംഭരണ കേന്ദ്രത്തിലെ പൊടിക്ക് പരിഹാരമില്ല. പാണമ്പ്ര വളവിൽ എൻഎച്ച് പുറമ്പോക്കിലും ഇതു പോലെ സംഭരണ കേന്ദ്രം ഉണ്ടെങ്കിലും അവിടെ പാതയോരത്ത് ഷീറ്റ് സ്ഥാപിച്ച് മറച്ചതിനാൽ പ്രശ്നം താരതമ്യേന കുറവാണ്. എൻഎച്ച് വികസന ജോലികൾ കഴിയും വരെ ശ്വസിക്കേണ്ടി വന്നാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാമെന്നാണ് പലരുടെയും ശങ്ക. എൻഎച്ച് വികസനം അനിവാര്യം ആയതിനാൽ ആളുകൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത സ്ഥലത്ത് കൂടുതൽ ജാഗ്രതയോടെ കരിങ്കൽപൊടി ഇറക്കി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.