ADVERTISEMENT

കൊണ്ടോട്ടി ∙ മൊറയൂരിലെ യൂസ്ഡ് കാർ ഷോറൂമിൽനിന്നു മോഷ്ടിച്ച രണ്ടു കാറുകൾ കർണാടകയിൽനിന്നു കൊണ്ടോട്ടി പൊലീസ് കണ്ടെടുത്തു. സഹോദരങ്ങളായ 2 കർണാടക സ്വദേശികൾ അറസ്റ്റിൽ. ദക്ഷിണ കർണാടകയിലെ കൊൾനാട് സാലത്തൂർ സ്വദേശികളായ കാടുമട്ട പഷവത്ത് നസീർ (25),  മുഹമ്മദ് ഷാഹിദ് (20) എന്നിവരാണ് അറസ്റ്റിലായത്. മൊറയൂരിലെ യൂസ്ഡ് കാർ ഷോറൂമിൽ ഡിസംബർ 25ന് ആയിരുന്നു മോഷണം.

കൊണ്ടോട്ടി പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണു പ്രതികളെ പിടികൂടാനും വാഹനം കണ്ടെടുക്കാനും സഹായിച്ചത്.മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഡിവൈഎസ്പി കെ.അഷ്റഫിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എം.സി.പ്രമോദ്, രതീഷ് ഒളരിയൻ, എം.കെ.പമിത്, ശശി അമ്പാളി, എം.രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ദിവസങ്ങളോളം കർണാടകയിൽ തങ്ങി വാഹനങ്ങളും സംശയമുള്ള ആളുകളെയും നിരീക്ഷിച്ചാണു പൊലീസ് കേസിനു തുമ്പുണ്ടാക്കിയത്. മോഷ്ടിച്ച വാഹനങ്ങൾ കർണാടകയിൽ വിൽപന നടത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യമെന്നും കേസിൽ രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.

തുമ്പായത് ഒരു കാറിലെ സ്റ്റിക്കർ

കൊണ്ടോട്ടി ∙ മൊറയൂരിൽനിന്നു മോഷണം പോയ ഇരുവാഹനങ്ങളിലും കർണാടക റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ കൺട്രോൾ റൂമിലും കൊണ്ടോട്ടിയിലെ അന്വേഷണ സംഘമെത്തി. മിക്ക ക്യാമറകളും പരിശോധിച്ചു.പാതയോരത്തെ പല വീടുകളിലും കടകളിലും കയറി സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളും പരിശോധിച്ചു.

തുടർന്നാണ് പൊലീസ് കർണാടക വരെ എത്തിയത്. ഒരു വാഹനത്തിൽ കമ്പനിയുടെ പേര് പ്രത്യേക ശൈലിയിൽ എഴുതിയ സ്റ്റിക്കർ പതിച്ചിരുന്നു. ആ സ്റ്റിക്കർ പതിച്ച കാർ കണ്ടെങ്കിലും കർണാടക റജിസ്ട്രേഷൻ നമ്പറായിരുന്നു. പിന്നീട്, എൻജിൻ നമ്പറും മറ്റും പരിശോധിച്ചാണ് വാഹനം ഉറപ്പിച്ചത്. വൈകാതെ, രണ്ടാമത്തെ വാഹനവും കണ്ടെത്തി. കാസർകോട്ടെ പൊലീസ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com